സ്വന്തം കുഞ്ഞിനെ അനുസരണ പഠിപ്പിക്കാൻ ബന്ധുവിനെ വിളിച്ചു വരുത്തിയതിൽ ആ അമ്മ ഇന്ന് പശ്ചാത്തപിക്കുന്നുണ്ടാവും. ആലോചനയില്ലാതെ ബന്ധു ചെയ്ത ഒരബദ്ധം സ്വന്തം കുഞ്ഞിന്റെ ജീവനെടുത്തതിന് അറിഞ്ഞോ അറിയാതെയോ ആ അമ്മയും ഉത്തരവാദിയാണല്ലോ.
വെറോനിക്ക പോസെ എന്ന 64 വയസ്സുകാരിയുടെ ശിക്ഷാനടപടിയാണ് ഒരു കുട്ടിയുടെ മരണത്തിൽ കലാശിച്ചത്. ഫ്ലോറിഡയിലാണ് സംഭവം ഡെറിക്ക ലിൻഡ്സെ എന്ന 9 വയസ്സുകാരിയായ കുട്ടി മഹാകുസൃതിയായിരുന്നു. തന്നെക്കൊണ്ട് മകളെ അനുസരിപ്പിക്കാൻ നിർവാഹമില്ലെന്നു തോന്നിയതുകൊണ്ടാണ് ഡെറിക്കയുടെ അമ്മ ഗ്രേസ് സ്മിത്ത് വെറോനിക്കയുടെ സഹായം തേടിയത്.
കുട്ടി അനുസരിക്കാതെ വന്നപ്പോൾ ശിക്ഷാനടപടിയായി വെറോനിക്ക കുട്ടിയുടെ മടിയിൽക്കയറിയിരുന്നു. 145 കിലോ ഭാരമുള്ള വെറോനിക്കയാണ് തന്റെ നാലിലൊന്നു ഭാരംപോലുമില്ലാത്ത കുട്ടിയുടെ മടിയിൽക്കയറിയിരുന്നത്. തനിക്കു ശ്വാസമെടുക്കാൻ പ്രയാസമുണ്ടെന്നു പറഞ്ഞ് കുട്ടി അസ്വസ്ഥത കാട്ടിയപ്പോൾ വെറോനിക്ക കുട്ടിയുടെ മുകളിൽ നിന്ന് എഴുന്നേറ്റെങ്കിലും ഹൃദയസ്തംഭനം മൂലം കുട്ടി മരിച്ചു.