കുഞ്ചിത്തണ്ണി∙ മോഷ്ടിച്ചെടുത്ത പഴ്സിൽ പണമൊന്നുമില്ല, ഉണ്ടായിരുന്നതു ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ മാത്രം. കഷ്ടപ്പെട്ട് എടുത്ത പണി വെറുതെയായെങ്കിലും, പഴ്സിലുണ്ടായിരുന്ന വിലപ്പെട്ട രേഖകൾ ഉടമയ്ക്കു തപാലിൽ അയച്ചുനൽകി കള്ളന്റെ നന്മ.
ബെംഗളൂരുവിൽ ബിരുദവിദ്യാർഥിയായ പൊട്ടൻകാട് വണ്ടാനത്തുകുന്നേൽ ഹരിശങ്കർ കഴിഞ്ഞ 27ന് അവിടെനിന്നു ട്രെയിൻ മാർഗം നാട്ടിലേക്കു വരുന്നവഴിയാണ് കോളജിലെ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, എടിഎം കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടെയുള്ള രേഖകൾ അടങ്ങിയ പഴ്സ് കള്ളൻ അടിച്ചുമാറ്റിയത്. പണം പഴ്സിനുള്ളിൽ സൂക്ഷിക്കാതെ പാന്റിന്റെ രഹസ്യ പോക്കറ്റിലാണ് സൂക്ഷിച്ചിരുന്നത്.
രേഖകൾ അടങ്ങിയ പഴ്സ് നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ കഴിയുന്നതിനിടെ പൊട്ടൻകാട് പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാൻ കൂലിയടിച്ചു വന്ന ഒരു കവറുമായി ഹരിശങ്കറിനെ അന്വേഷിച്ചെത്തി. പണമടച്ചെങ്കിലേ ഊരും പേരുമില്ലാതെ വന്ന കത്ത് കിട്ടുകയുള്ളൂവെന്നറിഞ്ഞപ്പോൾ ഹരിശങ്കർ ആദ്യം ഒന്ന് മടിച്ചെങ്കിലും രണ്ടും കൽപിച്ച് പണം കൊടുത്ത് കവർ വാങ്ങി. പൊട്ടിച്ചു നോക്കിയപ്പോൾ ഒരിക്കലും തിരിച്ചുകിട്ടുകയില്ലെന്നു കരുതിയ വിലപ്പെട്ട രേഖകളായിരുന്നു അതിൽ. കള്ളന്റെ നന്മ നിറഞ്ഞ മനസിനു നന്ദി പറയുകയാണ് ഹരിശങ്കർ.