സന്തോഷവതിയായിരിക്കാൻ എനിക്കു പേടിയാണ്. ജീവിതത്തിൽ ഞാൻ സന്തോഷം കണ്ടെത്തുമ്പോൾ ചുറ്റിലുമുള്ളവർ എന്നെ വെറുക്കന്നതെന്തിനെന്ന് അറിയില്ല. ജീവിതത്തിലെ ഓരോ നിമിഷവും അസഹനീയമായി മാറുന്നു.
വാട്സാപ് സ്റ്റാറ്റസിലെ വാക്കുകൾ മരണത്തിന്റെ മുന്നോടിയാണെന്ന് സായ് ദുർഗയുടെ കൂട്ടുകാരോ വീട്ടുകാരോ അറിഞ്ഞില്ല. പതിവുപോലെ മനസ്സിൽ തോന്നിയ എന്തെങ്കിലുമൊക്കെ അവൾ എഴുതിയതായിട്ടേ കരുതിയുള്ളൂ. പക്ഷേ 19 വയസ്സുകാരി എൻജിനീയറിങ് അവസാന വർഷ വിദ്യാർഥിയായ സായ് ദുർഗ മോനികയുടെ അവസാന വാക്കുകളായിരുന്നു അത്. ജീവിതത്തെ ഏറെ സ്നേഹിച്ചിട്ടും സ്നേഹം തിരിച്ചുകിട്ടുന്നില്ലെന്നും സന്തോഷവതിയായിരിക്കാൻ ലോകം അനുവദിക്കുന്നില്ലെന്നും പരിതപിച്ച ഒരു പെൺകുട്ടിയുടെ അവസാനവാക്കുകൾ. സ്റ്റാറ്റസ് എഴുതി പൂർത്തിയാക്കിയ സായ് ദുർഗ മരണത്തെ സ്വയം വരിച്ചു.
ഹൈദരാബാദിലെ ദിണ്ടിഗൽ ജില്ലയിലാണു സംഭവം.വീട്ടിൽ ആരുമില്ലാത്ത സമയത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു പെൺകുട്ടി. കുടുംബപ്രശ്നങ്ങളെത്തുടർന്നു സായ് ദുർഗ അസ്വസ്ഥയായിരുന്നുവെന്നും ആത്മഹത്യയുടെ കാരണം മറ്റൊന്നുമല്ലെന്നും പറയുന്നു ബന്ധുക്കൾ. അമിതമായി സാമൂഹിക മാധ്യമങ്ങൾ സായ് ദുർഗ ഉപയോഗിക്കാറുണ്ടായിരുന്നത്രേ. മിക്ക സമയവും സ്മാർട് ഫോണിലുമായിരിക്കും.
ഇതിന്റെ പേരിൽ അമ്മ സായ് ദുർഗയെ ശാസിക്കാറുണ്ടായിരുന്നു. ഇതു പെൺകുട്ടി വല്ലാതെ വെറുത്തു. അമ്മയ്ക്കും സഹോദരനുമൊപ്പം അമ്മാവന്റെ വീട്ടിലായിരുന്നു താമസം. പത്തുവർഷം മുമ്പ് അച്ഛൻ ചന്ദ്രശേഖരൻ കുടുംബത്തെ ഉപേക്ഷിച്ചുപോയി. സ്വർണവളയുടെയും മാലയുടെയും പേരിൽ ബുധനാഴ്ച അമ്മയും സായ് ദുർഗയും തമ്മിൽ വഴക്കുണ്ടായിരുന്നു. വഴക്കിനുശേഷം അമ്മയും സഹോദരനും പുറത്തുപോയപ്പോഴാണ് സായ് ഗുർഗ മരണത്തിന്റെ വഴി തിരഞ്ഞെടുത്തത്. വൈകുന്നേരം കുടുംബാംഗങ്ങൾ തിരിച്ചുവന്നപ്പോൾ സായ് ദുർഗ അന്ത്യശ്വാസം വലിച്ചിരുന്നു. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും പെൺകുട്ടി മരിച്ചു.
ഇതിനുമുമ്പും പലപ്പോഴും സായ് ദുർഗ നിസ്സാരകാരണങ്ങളുടെ പേരിൽ ആത്മഹത്യ ചെയ്യുമെന്നു ഭീഷണി മുഴക്കാറുണ്ടായിരുന്നുവെന്നു പറയുന്നു ബന്ധുക്കൾ. സ്വർണാഭരണങ്ങളുടെ പേരിൽ ചോദ്യം ചെയ്തത് സായ് ദുർഗ ഇഷ്ടപ്പെട്ടില്ല. ഇതായിരിക്കാം കടുത്ത നടപടിക്കു പെൺകുട്ടിയെ പ്രേരിപ്പിച്ചതെന്നു കരുതുന്നു.
സായ് ദുർഗയുടെ മൊബൈൽ ഫോൺ കണ്ടെടുത്തതിനുശേഷം മാത്രമേ മാത്രമേ മരണത്തിന്റെ യഥാർഥ കാരണം വെളിപ്പെടുത്താനാകൂ എന്ന നിലപാടിലാണു പൊലീസ്. തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറയുന്നു.