എല്ലും തോലും മാത്രമായിരുന്നു അന്നവൾ, കാഴ്ചയിൽ ഒട്ടും ഊർജസ്വലതയല്ലാത്ത നിവർന്നു നിൽക്കാൻ പോലും മതിയായ ആരോഗ്യം ഇല്ലാത്ത പെൺകുട്ടി. നാലുവർഷം മുമ്പു വെറും മുപ്പതു കിലോ ആയിരുന്നു അവളുടെ ഭാരം, ജീവനു പോലും ഭീഷണിയാകുന്ന ആ അവസ്ഥയിൽ നിന്നും കരുത്തോടെ ആത്മവിശ്വാസത്തോടെ മുന്നേറിയതിന്റെ ഫലമായി ചുറുചുറുക്കുള്ള പതിനെട്ടുകാരിയായി അവൾ മാറി. സൗത് വെസ്റ്റ് റഷ്യയിലെ സ്റ്റാവ്റോപൂൾ സ്വദേശിയായ വേരാ ഷൂൾസ് എന്ന പെൺകുട്ടിയുടെ കഥ ആരെയും ഞെട്ടിക്കുന്നതാണ്.
അനോറെക്സ്യ എന്ന രോഗമായിരുന്നു വേരായുടെ മെലിഞ്ഞ ശരീര പ്രകൃതത്തിനു കാരണം. ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു സൈക്കോളജിക്കൽ ഈറ്റിങ് ഡിസ്ഓർഡർ ആണ് അനോറെക്സ്യ. അതായത് വണ്ണം വെക്കുമെന്ന ഭയം മൂലം ഭക്ഷണത്തെ അകറ്റി നിർത്തുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. ഇവരിൽ പലരും വണ്ണം തീരം കുറഞ്ഞവരാണെങ്കിൽ പോലും ഉള്ളിൽ വണ്ണം വെക്കുമോയെന്ന ഭയം മൂലം ഭക്ഷണം പാടേ ഒഴിവാക്കുകയാണ് ചെയ്യുന്നത്. വൈകാതെ കടുത്ത മാനസിക സമ്മർദ്ദത്തിന് ഇരയാവുകയും തന്നെക്കൊണ്ട് ഈ ലോകത്തിന് ഒന്നും ചെയ്യാനില്ലെന്ന തോന്നൽ വരെ ഉണ്ടാവുകയും ചെയ്തേക്കാം.
ഇത്തരത്തിലുള്ള സാഹചര്യത്തിലൂടൊയാണ് വേരയും കടന്നു പോയിരുന്നത്. സ്കൂൾ കാലത്ത് തന്റെ ഊർജം നഷ്ടമാകുന്നതും സ്കൂളിലെ പഠനവിഷയങ്ങളോർത്ത് സമ്മർദ്ദത്തിലായിരുന്നതും ഒക്കെയായിരുന്നു വേരയുടെ രോഗ തുടക്കം. ഖരരൂപത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ഭയപ്പെട്ടിരുന്ന വേരയ്ക്ക് പതിയെ മുടികൊഴിച്ചിലും തുടങ്ങി.
വെറും മുപ്പതു കിലോയിൽ നിന്ന് നിശ്ചയദാർഡ്യം ഒന്നുകൊണ്ടു മാത്രം ഉയിർത്തെഴുന്നേറ്റ വേര ഇന്ന് ഒരു ഫിറ്റ്നസ് ഇൻസ്ട്രക്ടർ കൂടിയാണെന്ന് തിരിച്ചറിയുമ്പോഴാണ് ആ പെൺകുട്ടിയുടെ മിടുക്ക് എത്രത്തോളമുണ്ടെന്നു തിരിച്ചറിയാനാവുന്നത്. താൻ അനോറെക്സ്യക്ക് അടിമപ്പെടുകയാണെന്നു മനസ്സിലായതോടെ അവൾ തന്നെ തന്റെ വിധി തിരുത്തിയഴുതാൻ തുനിഞ്ഞിറങ്ങി. അന്ന് ജിമ്മിലേക്കു പോകാനെടുത്ത തീരുമാനമാണ് വേരയുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചത്.
ജിമ്മിൽ എത്തിയതോടെ താൻ ഭക്ഷണം കഴിക്കുന്ന രീതിയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് അവൾക്കു മനസ്സിലായി. തുടക്കത്തിൽ പച്ചക്കറിയും പഴവർഗങ്ങളുമൊക്കെയാണ് കഴിച്ചിരുന്നത്. പതിയെ പലവിധത്തിലുള്ള ഭക്ഷണങ്ങളിലേക്കു മാറുകയും മസിലുകളെ ശക്തമാക്കുന്നതിനുള്ള വ്യായാമങ്ങൾ തുടങ്ങുകയും ചെയ്തു. വളരെ വേഗം തന്നെ അവൾ സ്വന്തം ശരീരത്തെ സ്േനഹിച്ചു തുടങ്ങുകയും പഴയപടിയിലേക്കെത്താൻ ശ്രമിക്കുകയും ചെയ്തു.
ഇന്ന് വേരയുെട ഭാരം അറുപതു കിലോ ആണ്. അനോറെക്സ്യ പോലുള്ള ഭക്ഷണ നിയന്ത്രണ രോഗത്തിൽ നിന്നും എളുപ്പത്തിൽ മുക്തമാകാൻ സാധ്യമല്ലെന്ന് വേര പറയുന്നു, പക്ഷേ എന്തൊക്കെ ബുദ്ധിമുട്ടുകള്‍ സഹിച്ചും വിജയം കാണും വരെ പോരാടും എന്നുറപ്പിച്ച് ഇറങ്ങുന്നവർ സന്തുഷ്ടരായേ മടങ്ങൂ എന്നും വേര പറയുന്നു. ഇന്ന് ഇരുപത്തിരണ്ടായിരത്തിൽ പരം ഫോളോവേഴ്സ് ആണ് വേരയ്ക്ക് ഇൻസ്റ്റ്ഗ്രാമിലുള്ളത്,അവരിലേറെയും വേരയുടെ കടുത്ത ആരാധകരുമാണ്.