സൗന്ദര്യ വർധനവിനായി ശസ്ത്രക്രിയകൾ നടത്തുവാൻ ഇന്നത്തെ തലമുറയ്ക്കു യാതൊരു മടിയുമില്ല. അത് എത്ര ചെലവേറിയതായാലും വേദനയേറിയതായാലും അവരങ്ങു സഹിക്കും. കാരണം, ഇതു സൗന്ദര്യ വർധനവിനെ കാര്യമാണേ. ഇത്തരത്തിൽ ശസ്ത്രക്രിയയ്ക്കു വിധേയമാക്കുമ്പോൾ, കൂട്ടത്തിൽ എത്ര പേർ ഓപ്പറേഷൻ ചെയ്യുന്ന ഡോക്ടറുടെ വിശ്വാസ്യത പരീക്ഷിക്കാറുണ്ട്. ചുരുക്കം പേർ മാത്രം.
എന്നാൽ കേട്ടോളൂ, തുടുത്ത കവിൾ എന്ന ആഗ്രഹവുമായി ഒരു വ്യാജ ഡോക്ടറുടെ അരികിൽ തല വച്ചുകൊടുത്ത കൊളംബിയ സ്വദേശിയായ 28 കാരന്റെ കഥ. ആറു മാസങ്ങൾക്കു മുൻപ് ശസ്ത്രക്രിയയ്ക്കു വിധേയനാകുമ്പോൾ ജെർസൺ ട്രുജിലോ എന്ന ഈ യുവാവിന്റെ ആവശ്യം സ്ത്രീകളുടേതിനു സമാനമായ തുടുത്ത കവിൾ ആയിരുന്നു. എടുത്തു പറയത്തക്ക സൗന്ദര്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല താനും.
ഡോക്ടറെപറ്റി കൂടുതൽ അന്വേഷിക്കാതെ ഓപ്പറേഷൻ അങ്ങു നടത്തി, ആശുപത്രിയിൽ നിന്നും വീടെത്തിയപ്പോഴാണ് ആൾ ഞെട്ടിയത്. ശസ്ത്രക്രിയയ്ക്കു ശേഷം മുഖത്തെ മുറിവ് ഉണങ്ങുന്നില്ല, മുഖം കൂടുതൽ കൂടുതൽ നീരുവച്ചു വികൃതമായിക്കൊണ്ടുമിരിക്കുന്നു. പല മരുന്നുകൾ പരീക്ഷിച്ചെങ്കിലും ഫലമില്ല. ഒടുവിൽ കാര്യം പിടികിട്ടി. ശസ്ത്രക്രിയ പിഴച്ചതാണ് കാരണം.
പക്ഷേ അപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു, വ്യാജ ഡോക്ടർ മുങ്ങിക്കളഞ്ഞു. എത്ര തിരഞ്ഞിട്ടും കണ്ടെത്താനായതുമില്ല. മുഖമാകട്ടെ, നീരുവച്ചുപൊട്ടി മുറിവിൽ നിന്നും ചോരയൊലിക്കുന്ന പരുവവുമായി. ജെർസന്റെ മുഖത്തിന്റെ 50 ശതമാവും നഷ്ടമായി എന്നാണ് വിവരങ്ങൾ വ്യക്തമാക്കുന്നത്.