കാഞ്ഞങ്ങാട് ∙ യാചകരുടെയും നാടോടികളുടെയും കൃത്യമായ എണ്ണം വേണ്ട, ഏകദേശം എത്ര വരും എന്നു ചോദിച്ചാലും കൈമലർത്തുകയല്ലാതെ വേറെ നിവൃത്തിയില്ല. രാജ്യത്തെവിടെയും ആർക്കും സഞ്ചരിക്കാമെന്നിരിക്കെ യാചകർക്കും തുല്യ അവകാശമുണ്ട്. എങ്കിലും ഓരോ ജില്ലയിലെയും ഇതരസംസ്ഥാനക്കാരിൽ യാചകരും തൊഴിലാളികളും എത്രയെന്നു കണ്ടുപിടിച്ച് അവരെ നിരീക്ഷിക്കേണ്ടതു പൊലീസിന്റെയും അധികാരികളുടെയും ചുമതലയാണ്. ഈ കണക്കെടുപ്പ് കാര്യക്ഷമമാകും വരെ ‘വ്യാജകർ’ മൂലമുണ്ടാകുന്ന ഭീഷണി വലുതാണ്.
വലയിൽ മീനും സ്വർണമാലയും
മഴക്കാലം മാറിയാൽ ‘വല’യും കൊണ്ട് ഇറങ്ങുന്ന നാടോടികൾ ജില്ലയിൽ കാലങ്ങളായുള്ള കാഴ്ച. പെരിയ, അമ്പലത്തറ ഭാഗങ്ങളിലാണ് ജലാശയങ്ങളിൽ ‘കൊട്ടവഞ്ചി’യിൽ പോയി മീൻ പിടിക്കുന്ന നാടോടികൾ സ്ഥിരമായി തമ്പടിക്കുന്നത്. താൽക്കാലിക ടെന്റുകൾ കെട്ടിയാണു താമസം. ഓരോ സ്ഥലത്തും കുട്ടികളുൾപ്പെടെ അൻപതിലേറെ പേർ. എന്നാൽ, പൊലീസിനുൾപ്പെടെ ആർക്കും ഇവരുടെ നാടിനെക്കുറിച്ചോ തൊഴിലിനെക്കുറിച്ചോ കൂടുതലൊന്നും അറിയില്ലെന്നതാണു വസ്തുത.
കർണാടകയിൽ നിന്നുള്ളവരാണ് എന്നുമാത്രം അറിയാം. പകൽ പുരുഷൻമാർ മത്സ്യബന്ധനത്തിനു പോകുമെന്നാണു നാട്ടുകാരെ വിശ്വസിപ്പിക്കുന്നത്. ഇവരുടെ കൂട്ടത്തിലുള്ള സ്ത്രീകളെ പലപ്രാവശ്യം ബസുകളിൽ മാലമോഷണം ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കു പിടികൂടിയിട്ടുണ്ട്. ശുചിത്വമില്ലായ്മ ഉൾപ്പെടെ ഇവരുണ്ടാക്കുന്ന സാമൂഹികപ്രശ്നങ്ങൾ ഒട്ടേറെയാണെന്നു നാട്ടുകാർ പറയുന്നു. മഴക്കാലമെത്തിയാൽ ഇവരെ കാണില്ല. കേരളത്തിലേക്കുള്ള ഓരോ വരവിലും ആളുകളും മാറിക്കൊണ്ടിരിക്കും.