വീണ്ടും കാണാം എന്ന ഉറപ്പുകൊടുത്ത് ആളുകൾ യാത്ര പറയാത്ത ഒരേയൊരു സ്ഥലമേ ഭൂമിയിലുണ്ടാവുകയുള്ളൂ. രേോഗം ഭേദമായി ആശുപത്രി വിട്ടാൽ ഇനിയിമൊരിക്കൽക്കൂടി ഇവിടെ വരാൻ ഇടവരുത്തരുതേയെന്ന പ്രാർഥനയോടെയാവും എല്ലാവരും മടങ്ങുന്നത്. എന്നാൽ കുട്ടിക്കാലത്ത് രോഗിയായിക്കിടന്ന ആശുപത്രിയിൽ മടങ്ങിയെത്തണമെന്നാഗ്രഹിച്ച ഒരു പെൺകുട്ടിയുണ്ടായിരുന്നു. അവളുടെ പേര് മൊണ്ടാന ബ്രൗൺ.
ജോർജിയക്കാരിയായ ഈ യുവതി ഇപ്പോൾ ഓങ്കോളജി നഴ്സ് ആയാണ് ജോലി ചെയ്യുന്നത്. അതും വർഷങ്ങളോളം കാൻസർ ബാധിതയായി താൻ കിടന്ന ആശുപത്രിയിലെ നഴ്സ്. കുട്ടിക്കാലത്ത് രണ്ടുവട്ടമാണ് ഇവളെ അർബുദ ചികിത്സയ്ക്കായി ഈ ആശുപത്രിയിൽ കൊണ്ടു വന്നത്. കീമോതെറാപ്പിയും വിദഗ്ധ ചികിത്സയും ലഭിച്ച അവൾ പിന്നീട് സുഖം പ്രാപിച്ചു. തീരെ കുട്ടിയായിരുന്നപ്പോൾ അർബുദം ബാധിച്ചപ്പോഴും പിന്നീട് അർബുദം വീണ്ടെടുത്ത് കൗമാരകാലത്ത് ആശുപത്രിയിലെത്തിച്ചപ്പോഴും അവൾക്ക് കരുതലും ആശ്വാസവും നൽകിയത് അവിടെയുള്ള നഴ്സുമാരായിരുന്നു.