രോഹിണിക്കു 10 വയസ്സുപോലുമായിട്ടില്ല. അന്ന് അവളുടെ ഏറ്റവും വലിയ ദുഖം അച്ഛനായിരുന്നു. പരാതികളും ആവശ്യങ്ങളുമായി എന്നും പുറത്തുപോയി നിരാശനായി തിരിച്ചെത്തുന്ന അച്ഛൻ. കഷ്ടപ്പാടുകളും ദുരിതങ്ങളും താങ്ങാനാകാതെ സഹായം ചോദിച്ചാണ് അച്ഛൻ പുറത്തുപോകുന്നത്. വെറുംകയ്യോടെ എന്നും തിരിച്ചുവരുന്നു. സർക്കാരിന്റെ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നു അദ്ദേഹത്തിനു കിട്ടേണ്ട ആനുകൂല്യങ്ങൾ. ഒരുദിവസം രോഹിണി അച്ഛനോടു ചോദിച്ചു:ആരാണച്ഛാ നമ്മുടെ കഷ്ടപ്പാടിന്റെ ഉത്തരവാദി ? ആരു വിചാരിച്ചാൽ നമ്മുടെ ദുരിതങ്ങൾ തീരും ?
ജില്ലാ കലക്ടർ എന്ന് അച്ഛൻ മറുപടി പറഞ്ഞപ്പോൾ തന്നെ ആ കൊച്ചുപെൺകുട്ടി ഒരുകാര്യം തീരുമാനിച്ചു:വലുതാകുമ്പോൾ കലക്ടറാകണം. തളർന്നു വീഴുന്ന കർഷകരെ സഹായിക്കണം. ചുവപ്പുനാടയുടെ കെട്ടഴിച്ച് ആനുകൂല്യങ്ങൾ അർഹർക്കു ലഭ്യമാക്കണം. ഓഫിസുകളിൽ കയറിയിറങ്ങി നടന്നു കർഷകരുടെ കാലു തേയരുത്. വലുതാകുന്നതനുസരിച്ചു രോഹിണിയുടെ മനസ്സിൽ ആ സ്വപ്നവും വളർന്നുകൊണ്ടിരുന്നു. ദാരിദ്ര്യവും പ്രയാസങ്ങളും പിന്നോട്ടടിക്കുമ്പോഴും മുന്നോട്ടു കുതിക്കാൻ ഊർജം സംഭരിച്ച സ്വപ്നം. വർഷങ്ങൾക്കുശേഷം സ്വപ്നം സാക്ഷാത്‍കരിക്കപ്പെട്ടിരിക്കുന്നു. അതും ചരിത്രം സൃഷ്ടിച്ചുകൊണ്ട്.
തമിഴ്നാട്ടിലെ സേലം ജില്ലയുടെ ആദ്യ വനിതാ കലക്ടറായിരിക്കുന്നു രോഹിണി. ജില്ലയുടെ 170 വർഷം നീണ്ട ചരിത്രത്തിലെ ആദ്യ വനിതാ കലക്ടർ. മഹാരാഷ്ട്രയിൽനിന്നുള്ള ഒരു പാവം കർഷകന്റെ മകൾ രോഹിണി ഭാജിബകരെ ഇത്രനാളും ഉന്നതകുലജാതരായ പുരുഷൻമാർ കുത്തകയാക്കിവച്ചിരുന്ന കലക്ടറുടെ കസേരയിൽ എത്തിയിരിക്കുന്നു:രോഹിണി ബിദരി എന്ന പേരിൽ.