നിങ്ങളുടെ വെബ് ക്യാമറയുടെ നിയന്ത്രണം ഹാക്കര്‍ ഏറ്റെടുക്കുക. എന്നിട്ട് അവരുടെ ഇഷ്ടത്തിനനുസരിച്ച് ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യുകയും സ്പീക്കറിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്താല്‍ എങ്ങനെയിരിക്കും. അങ്ങനെയൊരു വിഷമം പിടിച്ച അനുഭവമാണ് നെതര്‍ലണ്ടുകാരിയായ റിലാന ഹാമറിന് നേരിടേണ്ടി വന്നത്.
സോഷ്യൽമീഡിയ വഴി വിവരം അറിഞ്ഞ വെബ് ക്യാമറ നിര്‍മിക്കുന്ന കമ്പനി തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പാസ്‌വേഡ് ഉടന്‍ തന്നെ മാറ്റണമെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. നെതര്‍ലണ്ടിലെ ബ്രുമ്മനിലെ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഹാമറിനാണ് ദുരനുഭവമുണ്ടായത്. അവരുടെ വീട്ടില്‍ സ്ഥാപിച്ചിട്ടുള്ള മാക്‌സ്‌ടെര്‍ ത്രിഡി വെബ് ക്യാമറ സ്വന്തം ഇഷ്ടപ്രകാരം ചലിക്കുന്നുവെന്ന തോന്നല്‍ വന്നതോടെയാണ് ഹാമര്‍ ക്യാമറയെ നിരീക്ഷിച്ചു തുടങ്ങിയത്.
ക്യാമറയുടെ തന്നിഷ്ടത്തിലുള്ള ചലനത്തിന്റെ വിഡിയോ ഹാമര്‍ തന്നെ ചിത്രീകരിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. നടന്ന സംഭവത്തിന്റെ വിശദീകരണം വിഡിയോക്കൊപ്പം കുറിപ്പായി നല്‍കിയിട്ടുണ്ട്. ലിവിങ് റൂമിലേക്ക് പോകും വഴിയാണ് വെബ് ക്യാമറ തന്നെ പിന്തുടരുന്നുണ്ടെന്ന വിവരം ശ്രദ്ധിച്ചതെന്ന് ഹാമര്‍ പറയുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ കുറച്ച് നിമിഷങ്ങള്‍ വേണ്ടിവന്നു. ക്യാമറ പിന്തുടരുന്നുവെന്ന് ഉറപ്പിക്കവേയാണ് എന്നെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ശബ്ദം കേട്ടത്. ഇതോടെ വെബ് ക്യാമറ ഹാക്ക് ചെയ്യപ്പെട്ടതായി ഉറപ്പിച്ചെന്നും ഹാമര്‍ പറയുന്നു.