തൃശൂർ ∙ സർവധനത്തേക്കാൾ പ്രധാനമാണു വിദ്യാധനമെന്നു കണിമംഗലം എസ്എൻ ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥികളെ ഇനിയാരും പഠിപ്പിക്കേണ്ടതില്ല. സ്കൂളിൽ ക്ലാസ്മുറികൾ നിർമിക്കാൻ ഫണ്ട് വേണ്ടിവന്നപ്പോൾ പൂർവ വിദ്യാർഥി വൈഷ്ണവി തന്റെ കയ്യിൽ കിടന്ന സ്വർണ വള ഊരി നൽകി,
കൗൺസിലർ ഷീബ പോൾസൺ കൈച്ചെയിൻ അഴിച്ചുനൽകി, ഗ്രന്ഥശാലാസംഘം ഭാരവാഹി പി.പി. ഡേവിസ് മോതിരം നൽകി, പൂർവ അധ്യാപികയായ എൻ.ആർ. സുശീല 50,000 രൂപയുടെ ചെക്ക് എഴുതിനൽകി. തങ്ങളുടെ ഒരു മാസത്തെ ശമ്പളം മുഴുവൻ അധ്യാപകരും സംഭാവന ചെയ്തപ്പോൾ സ്കൂളിന് ഒറ്റദിവസം കൊണ്ടു ലഭിച്ചതു 10 ലക്ഷം രൂപ!
കണിമംഗലം എസ്എൻ ഗേൾസ് സ്കൂളിന്റെ വികസനത്തിനുള്ള മാസ്റ്റർപ്ലാൻ പ്രകാശന ചടങ്ങിലായിരുന്നു അധ്യാപകരും വിദ്യാർഥികളും സന്മനസിന്റെ നല്ലപാഠം സൃഷ്ടിച്ചത്.
നാലു കോടി രൂപയോളം ചെലവു വരുന്ന സമഗ്ര വികസനത്തിന്റെ ആദ്യഘട്ടമായി ആറു ഹൈടെക് ക്ലാസ്മുറികൾ നിർമിക്കുകയായിരുന്നു പദ്ധതി. സ്കൂൾ മാനേജ്മെന്റ് വകയിരുത്തുന്ന ഫണ്ടിന് ആനുപാതികമായി സർക്കാർ ചലഞ്ചിങ് ഫണ്ട് നൽകാമെന്നു മന്ത്രി സി.രവീന്ദ്രനാഥ് പ്രഖ്യാപിച്ചതോടെ വിദ്യാർഥികളും അധ്യാപകരും ഒറ്റക്കെട്ടായി സംഭാവനകൾ നൽകി ഞെട്ടിച്ചു.
കൗൺസിലർ ഷീബ പോൾസൺ ആണ് ആദ്യ സംഭാവനയുമായി എഴുന്നേറ്റത്. അവർ കൈച്ചെയിൻ ഊരി നൽകി. നിലയ്ക്കാത്ത കരഘോഷത്തിനിടെ പി.പി.ഡേവിസ് മോതിരവും വൈഷ്ണവി വളയും ഊരി നൽകി. യോഗവേദിയിലിരുന്നു കൊണ്ടു തന്നെ ചെക്ക് ബുക്കെടുത്ത് 50,000 രൂപ എഴുതിക്കൊടുത്തശേഷം പൂർവ അധ്യാപിക സുശീല പറഞ്ഞു, ‘എന്റെ പെൻഷൻ കാശാണിത്.’
അധ്യാപകരും അനധ്യാപകരും അടക്കം 14 ജീവനക്കാർ ചേർന്ന് ഒരു മാസത്തെ ശമ്പളമായ 5.82 ലക്ഷം രൂപ സംഭാവന ചെയ്തു. രക്ഷിതാക്കൾ ചേർന്നു സമാഹരിച്ച ഒന്നര ലക്ഷം രൂപ പിടിഎ പ്രസിഡന്റ് സുനിൽകുമാറും സമ്മാനിച്ചു.
പൊതുവിദ്യാലയങ്ങളുടെ സംരക്ഷണത്തിനായി സമഗ്ര പദ്ധതിയുമായി ഓടിനടക്കുന്ന കെ.രാജൻ എംഎൽഎയാണ് യോഗം സംഘടിപ്പിച്ചത്. സംഭാവനയുടെ പ്രളയം കണ്ടപ്പോൾ എംഎൽഎയും അമ്പരന്നു.
സ്കൂൾ മാനേജർ സ്വാമി ശുഭാംഗാനന്ദയുടെയും മേയർ അജിത ജയരാജന്റെയും ഡിഇഒ കെ.ജി.മോഹന്റെയും സാന്നിധ്യത്തിലായിരുന്നു അപ്രതീക്ഷിത സംഭവവികാസങ്ങൾ.