ലക്നൗ∙ ഗോമതി നദിക്കരയിലെ ചരിത്രസ്മാരകമായ ഛത്തർ മൻസിലിൽ ഇതുവരെ അറിയപ്പെടാത്ത ഭൂഗർഭ നിലയും. പുതുക്കിപ്പണിക്കിടെയാണു ഭൂമിക്കടിയിലൊളിപ്പിച്ചു പണിതീർത്ത നില കണ്ടെത്തിയത്. നദിക്ക് അഭിമുഖമായ കൊട്ടാരഭാഗത്താണു രഹസ്യനില.
അടിയന്തര സാഹചര്യങ്ങളിൽ രാജകുടുംബത്തിനുള്ള ഒളിയിടമായി രൂപകൽപന ചെയ്തതാവാം ഇതെന്നാണു വിദഗ്ധരുടെ അഭിപ്രായം. ഈ നിലയ്ക്കു ഫ്രഞ്ച് വാസ്തുശൈലിയിലുള്ള കമാനങ്ങൾ വരെയുണ്ട്. കുടയുടെ ആകൃതിയിലുള്ള താഴികക്കുടങ്ങളുമായി കുടക്കൊട്ടാരം എന്നും പേരു വീണിട്ടുള്ള ഛത്തർ മൻസിൽ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമാണ്.
ഔദിലെ നവാബുമാരും കുടുംബവും കഴിഞ്ഞിരുന്നത് ഇവിടെയാണ്. നവാബ് സാദത്ത് അലി ഖാനാണ് അമ്മയുടെ സ്മരണയിൽ കൊട്ടാരനിർമാണം തുടങ്ങിയത്. 1810ൽ നിർമാണം പൂർത്തിയാക്കിയത് അദ്ദേഹത്തിന്റെ മകൻ ഗസിയുദീൻ ഹൈദർ ഷായും. 1857ലെ വിപ്ലവത്തിനിടെ ബ്രിട്ടിഷുകാർ കൊട്ടാരത്തിന്റെ ചില ഭാഗങ്ങൾ നശിപ്പിച്ചു വിലപ്പെട്ട വസ്തുവകകൾ കടത്തിക്കൊണ്ടുപോയിരുന്നു.