രണ്ടു വയസ്സുള്ള മകന്റെ പുകവലി കണ്ട് തളർന്നിരുന്ന പോയ ഒരമ്മയുണ്ട്... ഒരിക്കലും മകനെ പഴയ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വരാൻ സാധിക്കില്ലെന്നു പറഞ്ഞു വിലപിച്ച, സിഗരറ്റിനു വേണ്ടി വാശി പിടിക്കുന്ന, അക്രമം കാണിക്കുന്ന മകനു മുന്നിൽ തോറ്റു കൊടുക്കേണ്ടി വന്ന ഒരമ്മ. അന്നവർ അവർക്കുനേരേതന്നെ ശാപവാക്കുൾ ചൊരിഞ്ഞു. എന്നാൽ ഇന്ന് ആ അമ്മ മകനെ തന്നോടൊപ്പം ചേർത്തു പിടിച്ച് അഭിമാനിക്കുന്നു. ഇപ്പോഴും ആ കണ്ണിൽ നിന്നു കണ്ണുനീർ പൊടിയുന്നുണ്ട്, പക്ഷേ അത് ആനന്ദാശ്രുക്കൾ ആണെന്നു മാത്രം.
ഓർമയില്ലേ, ഇൻഡോനേഷ്യയിലെ ആ കുട്ടി ചെയിൻ സ്മോക്കർ അൽഡി സുഗന്ധയെ. രണ്ടു വയസ്സിൽ ഒരു ദിവസം 40 സിഗരറ്റുകൾ വരെ വലിച്ച് അവൻ വാർത്തയിലിടം നേടി. എന്നാൽ ഇന്ന് പുകവലിക്കെതരിരെ ഇൻഡോനേഷ്യയിൽ ശബ്ദമുയർത്തുന്നത് ഇപ്പോൾ എട്ടു വയസ്സുള്ള ഈ അൽഡി തന്നെയാണ്.
അന്നത്തെ ദിനങ്ങളെക്കുറിച്ച് അൽഡി തന്നെ പറയുന്നു– പുകവലി ഉപേക്ഷിക്കാനുള്ള ആ തീരുമാനം എന്നെ സംബന്ധിച്ച് വളരെ കഠിനം തന്നെയായിരുന്നു. സിഗരറ്റ് വലിച്ചില്ലെങ്കിൽ വായ്ക്കകത്ത് കയർപ്പും തലകറക്കവും അനുഭവപ്പെടുമായിരുന്നു.
ഇപ്പോൾ ഞാൻ അതീവ സന്തോഷവാനാണ്. ഉത്സാഹഭരിതനുമാണ്. എന്റെ ശരീരംതന്നെ ഉൻമേഷമുള്ളതായി.
ആ ദിവസങ്ങളെക്കുറിച്ച് അമ്മ ഡയാന പറയുന്നതിങ്ങനെ: മാർക്കറ്റിൽ പച്ചക്കറി വിൽപ്പനയായിരുന്നു എന്റെ തൊഴിൽ. മാർക്കറ്റിൽ പോകുമ്പോൾ കുഞ്ഞ് അൽഡിയെയും ഒപ്പം കൂട്ടാറുണ്ടായിരുന്നു. അവിടെയുള്ള ആളുകളാണ് പുക വലിക്കാൻ കുഞ്ഞിനെ പഠിപ്പിച്ചത്. അവിടെ നിന്ന് അവന് സിഗരറ്റും ധാരാളം ലഭിച്ചു. സിഗരറ്റ് കിട്ടാഞ്ഞാൽ കലി തുള്ളുന്ന സ്വഭാവമായിരുന്നു, തല ചുമരിലിട്ട് ഇടിക്കും. സ്വയം മുറിവുകൾ ഏൽപ്പിക്കും. തന്നെ ഒരു ചീത്ത അമ്മയായാണ് എല്ലാവരും മുദ്ര കുത്തിയത്.