ഒരു യഥാര്‍ഥ വിപ്ലവകാരിയെ നയിക്കേണ്ടതു സ്‌നേഹമെന്ന വികാരമാണ്- ചെ ഗവാര
അര്‍ജന്റീനയില്‍ ഉദയം കൊണ്ട് ക്യൂബന്‍ മണ്ണില്‍ ജ്വലിച്ചുയര്‍ന്ന വിപ്ലവ സൂര്യന്‍ ബൊളീവിയന്‍ കാടുകളില്‍ എരിഞ്ഞൊടുങ്ങിയിട്ട് അൻപതാണ്ട്. ലോകമെമ്പാടും അടിച്ചമര്‍ത്തപ്പെടുന്നവന്റെയും നിശബ്ദനാക്കപ്പെടുന്നവന്റെയും നീറുംമനസുകളില്‍ കരുത്തും പ്രത്യാശയുമായി ഇന്നും നിറയുന്നു ഏര്‍ണസ്റ്റോ ഗവാര ഡി ലാ സെര്‍ന എന്ന ചെ ഗവാര. ‘കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ല’ എന്ന ചെ ഗവാരയുടെ വാക്കുകള്‍ പ്രവാചകവചനമാകുന്നതും അതുകൊണ്ടുതന്നെ.
ക്യൂബന്‍ ഏകാധിപതിയായിരുന്ന ജനറല്‍ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയെ തുരത്തി അധികാരം പിടിക്കാന്‍ 1956-ല്‍ ഫിഡല്‍ കാസ്ട്രോയ്ക്കൊപ്പം ഗ്രാന്‍മ എന്ന പായ്ക്കപ്പലില്‍ മെക്സിക്കോയില്‍നിന്നു ക്യൂബന്‍ തീരത്തേക്കു നടത്തിയ യാത്രയില്‍ തുടങ്ങുന്നു ചെയുടെ പോരാട്ട ചരിത്രം. വിപ്ലവാനന്തരം മന്ത്രിസ്ഥാനം ഉള്‍പ്പെടെയുള്ള ഉന്നതപദവികളില്‍ എത്തിയിട്ടും അടിച്ചമര്‍ത്തപ്പെട്ട ലോകങ്ങളുടെ വിളികേട്ടിറങ്ങാനായിരുന്നു ചെയുടെ തീരുമാനം. 1965-ല്‍ കോംഗോയിലും തുടര്‍ന്നു ബൊളീവിയയിലും വിപ്ലവാഗ്‌നി ആളിക്കത്തിക്കാന്‍ ക്യൂബ വിട്ട ചെ ഒടുവില്‍ 1967 ഒക്ടോബര്‍ ഒൻപതിന് ബൊളീവിയയിലെ വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയില്‍ വെടിയേറ്റു വീണു. അമേരിക്കന്‍ സൈന്യത്തിന്റെ സഹായത്തോടെ ചെ ഗവാരയെ പിടികൂടിയ ബൊളീവിയന്‍ സൈന്യം വിചാരണ കൂടാതെ തിടുക്കത്തില്‍ അദ്ദേഹത്തെ വെടിവച്ചു കൊല്ലുകയായിരുന്നു.
തന്റെ അടങ്ങാത്ത വിപ്ലവചിന്തകള്‍ക്കു വിപ്ലവാനന്തര ക്യൂബയില്‍ സ്ഥാനമില്ലെന്ന തിരിച്ചറിവാണു ക്യൂബ വിടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നും പറയപ്പെടുന്നു. അമേരിക്കന്‍ ഉപരോധങ്ങളെ ചെറുക്കാന്‍ ക്യൂബന്‍ ഭരണകൂടം ആശ്രയിച്ചിരുന്ന സോവിയറ്റ് ശക്തികള്‍ക്ക് എന്നും അനഭിമിതനായിരുന്നു ചെ. 1965 ഒക്ടോബര്‍ മൂന്നിന് ചെ ഗവാര തന്റെ ഔദ്യോഗിക പദവികള്‍ രാജിവച്ചുകൊണ്ട് എഴുതിയ വിടവാങ്ങല്‍ കത്ത് ഫിഡല്‍ കാസ്ട്രോ ഒരു പൊതുസമ്മേളനത്തില്‍ വായിച്ചു. ഒരിക്കലും പരസ്യമാക്കരുതെന്ന് ചെ താല്‍പര്യപെട്ടിരുന്ന കത്താണ് ഫിഡല്‍ വായിച്ചതെന്നാണു റിപ്പോര്‍ട്ട്. ‘എന്നെ ക്യൂബന്‍ വിപ്ലവവുമായി ചേര്‍ത്തുനിര്‍ത്തിയ കടമകള്‍ എല്ലം നിര്‍വഹിക്കപ്പെട്ടിരിക്കുന്നു. എന്റെ ഹൃദയത്തിന്റെ ഭാഗമായി കഴിഞ്ഞ ക്യൂബന്‍ ജനതയോടും സഖാക്കളോടും ഞാന്‍ വിടപറയുന്നു.’ എന്നാണു കത്തില്‍ എഴുതിയിരുന്നത്. 1964-ല്‍ ചെ അമേരിക്ക, ആഫ്രിക്ക, ചൈന എന്നിവിടങ്ങളിലേക്കു മൂന്നു മാസത്തെ യാത്ര ആരംഭിച്ചു. തിരിച്ചെത്തുമ്പോഴേക്കും അദ്ദേഹത്തിന്റെ സാമ്പത്തിക, വിദേശ നയങ്ങള്‍ ക്യൂബയില്‍ തിരസ്‌കരിക്കപ്പെട്ടിരുന്നു.