‘മരിച്ചു ജോലി ചെയ്യുക’ കഠിനാധ്വാനികളായ ജപ്പാൻകാരുടെ സ്വഭാവം. അത് അക്ഷരാർഥത്തിൽ സംഭവിച്ചെന്നു വ്യക്തമായപ്പോൾ ജപ്പാനിലെങ്ങും നടുക്കം. ജപ്പാന്റെ ഔദ്യോഗിക ചാനലായ എൻഎച്ച്കെയിലെ ജീവനക്കാരി മിവ സാഡോ (31) 2013 ജൂലൈയിൽ മരിച്ചത് അമിത ജോലികൊണ്ടാണെന്നു ലേബർ ഇൻസ്പെക്ടർമാർ സ്ഥിരീകരിച്ചു.
ചാനലിന്റെ ആസ്ഥാനത്തു ജോലി ചെയ്തിരുന്ന അവർ മാസം രണ്ടു ദിവസം മാത്രമാണ് ‘ഓഫ്’ എടുത്തിരുന്നത്. 159 മണിക്കൂർ ഓവർടൈം ജോലിയും ചെയ്തിരുന്നു.
വിശ്രമമില്ലാത്ത ജോലിയിൽ ക്ഷീണിതമായ ഹൃദയം പെട്ടെന്നങ്ങു നിലയ്ക്കുകയായിരുന്നുവെന്നു ലേബർ ഓഫിസിന്റെ അന്വേഷണത്തിൽ തെളിഞ്ഞു. ജാപ്പനീസ് ഭാഷയിൽ മരണകാരണം ‘കരോഷി’ (അമിതജോലി മൂലമുള്ള മരണം). രണ്ടായിരത്തിലേറെ ജപ്പാൻകാർ കഴിഞ്ഞവർഷം ജോലിസംബന്ധമായ മാനസികസമ്മർദം മൂലം മരിച്ചെന്നാണു കണക്ക്.