ശബ്ദവും ബഹളവും സൃഷ്ടിക്കുന്ന കോലാഹലത്തിൽനിന്ന് കുറച്ചുനേരത്തേക്കെങ്കിലും മാറിനിൽക്കുമ്പോൾ തോന്നുന്ന ഒരു ആശ്വാസമുണ്ട്. ജോലിയിൽ ഏകാഗ്രമായിരിക്കാനും ശരിയായി ചിന്തിക്കാനുമുള്ള അവസരം. ശ്രദ്ധ ഏറ്റവും തീവ്രമാകുന്ന നിമിഷങ്ങൾ. അത്തരം സുവർണാവസരങ്ങൾ അധികമായി ലഭിക്കുന്നില്ലെന്നു ദുഃഖിക്കുന്നവർക്ക് ഇഷ്ടപ്പെടുന്ന ഒരു ജീവിതത്തിന്റെ കഥയാണിത്. ഒപ്പം ഏതു പരിമിതിയേയും അതിജീവിക്കാനും ലക്ഷ്യത്തിലെത്താനും എന്നും അവസരങ്ങളുണ്ടെന്ന ഓർമപ്പെടുത്തലും.
ജന്മനാ കേൾവിശക്തിയില്ലാത്ത, മൂകയായ ഒരാളുടെ ജീവിതം എത്ര ദുരിതപൂർണമാകും എന്നായിരിക്കും എല്ലാവരുടെയും ആദ്യത്തെ ചിന്ത. പക്ഷേ ശ്രദ്ധ മാറ്റുന്ന ബഹളവും ശബ്ദവും അറിയാതിരിക്കുന്ന, അത്യാവശ്യത്തിനു മാത്രം ആശയവിനിമയം നടത്തേണ്ടിവരുന്ന ഒരാൾക്ക് കുറച്ചൊന്നു ശ്രദ്ധിച്ചാൽ വലിയ നേട്ടങ്ങളിലേക്ക് ഉയരാനുമാകും. സംശയമുണ്ടെങ്കിൽ മുംബൈയിൽനിന്നുള്ള വ്യവസായ സംരംഭകയായ ഈ യുവതിയുടെ ജീവിതകഥ വായിക്കൂ.അതും സ്വന്തം അമ്മയുടെ വാക്കുകളിൽ.
മൂകയും ബധിരയുമായ ഈ യുവതി രണ്ടു വർഷം പഠിച്ചതു ടെക്സ്റ്റൈൽ ബിസിനസ്. ശേഷം ഒരു എംബ്രോയ്ഡറി യൂണിറ്റ് തുടങ്ങി. ആരാലും ശ്രദ്ധിക്കപ്പെടാത്ത അവസ്ഥയിൽനിന്ന് ആരും അസൂയപ്പെട്ടുപോകുന്ന ഉയർച്ചയിലേക്കു കുതിച്ചു. അവരുടെ കഥ ഫെയ്സ്ബുക്കിൽ പങ്കുവച്ച് അമ്മ എഴുതി: ഏകാഗ്രമായിരിക്കാൻ പരിമിതികൾ എന്റെ മകളെ സഹായിച്ചു. ഏറ്റവും വലിയ അസൗകര്യത്തിൽനിന്ന് മകൾ ഏറ്റവും വലിയ ഉയരത്തിനുള്ള ഇന്ധനം നേടി.
അതേ, പരിമിതികളെക്കുറിച്ചു കരയുകയല്ല, ലഭിച്ച ശക്തി ഉപയോഗപ്പെടുത്തി നേട്ടങ്ങളിലേക്കു കുതിക്കുകയാണ് വേണ്ടതെന്ന് സ്വന്തം മകളുടെ കഥയിലൂടെ ഓർമിപ്പിക്കുന്ന ഈ അനുഭവകഥ വായിക്കൂ.
മൂന്നുമാസം ഗർഭിണിയായിരിക്കുമ്പോൾ പിടിപെട്ട പകർച്ചവ്യാധിയാണ് എന്നെ ദുഖിപ്പിച്ചതും മകളെ അംഗപരിമിതയാക്കിയതും. ആധുനിക ചികിൽസയുടെ സൗകര്യങ്ങൾ ഞങ്ങൾക്കന്നു ലഭിച്ചിരുന്നില്ല. മകൾ ജനിച്ചതു മൂകയായും ബധിരയായും.അവൾ ഒന്നും അറിയുന്നുണ്ടായിരുന്നില്ല. മറ്റേതൊരു കുട്ടിയേയും പോലെ സന്തോഷവതി. പക്ഷേ, തകർന്നുപോയി ഞങ്ങൾ; ചിരിച്ചും കരഞ്ഞും കുസൃതി കാട്ടിയും അവൾ ഞങ്ങളുടെ ദുഃഖം അലിയിപ്പിക്കാൻ ശ്രമിച്ചെങ്കിലും.