രാജ്യത്തെ ടെലികോം മേഖലയിൽ ഓഫർ വാരികോരി നൽകിയ റിലയൻസ് ജിയോയുടെ സേവനം ഉപയോഗിക്കാനുള്ള പുതിയ മാനദണ്ഡങ്ങൾ പുറത്ത്. ജിയോയുടെ അൺലിമിറ്റഡ് കോളുകൾക്ക് നിയന്ത്രണം നടപ്പിലാക്കുമെന്നതാണ് പ്രധാന മാനദണ്ഡം. ഇത് സംബന്ധിച്ചുള്ള അലർട്ടുകൾ വരിക്കാർക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ടെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
രണ്ടു പേർ തമ്മിൽ തുടർച്ചയായി അഞ്ചു മണിക്കൂർ വരെ സംസാരിക്കാം. അഞ്ചു മണിക്കൂറിനു മുകളിൽ സംസാരിക്കാൻ നിയന്ത്രണമുണ്ടാകും. വരിക്കാരുടെ പ്രതികരണം അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് വന്നിരിക്കുന്നത്. എന്നാൽ ഈ നിയന്ത്രണം കുറച്ചുവരിക്കാർക്ക് മാത്രമാണ് നിലനിൽക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. അതായത് ഒരു ദിവസം 300 മിനിറ്റ് മാത്രമേ സംസാരിക്കാൻ കഴിയൂ.
അൺലിമിറ്റഡ് കോൾ ചെയ്യുന്നവർക്ക് ഒരു മണിക്കൂറിന് ശേഷം നെറ്റ്‌വർക്കിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുന്നതായും റിപ്പോർട്ടുകളുണ്ട്. അഞ്ചു മണിക്കൂർ കോൾ നിയന്ത്രണം ജിയോ വരിക്കാരനുമായും, ജിയോയ്ക്ക് പുറത്തുള്ള നെറ്റ്‌വർക്കിലേക്കുള്ള കോളുകൾക്കും ബാധകമാണെന്നാണ് കമ്പനി പ്രതിനിധി പറഞ്ഞത്. പരിധി കഴിഞ്ഞ് അതേദിവസം തുടർന്നും അഞ്ചു മണിക്കൂർ ലഭിക്കണമെങ്കിൽ 149 രൂപയ്ക്ക് റീചാർജ് ചെയ്യേണ്ടി വരും.
എന്നാൽ ജിയോയുടെ ഈ നിയന്ത്രണം ഫ്രീ സേവനം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താനാണ്. എയർടെല്ലും വോഡഫോണും ഐഡിയയും അവരുടെ നെറ്റ്‌വർക്കുകളിൽ ദൈനംദിന ഉപയോഗം കുറയ്ക്കാൻ ചില നിയന്ത്രണങ്ങൾ നേരത്തെ തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്.