ഒന്നരക്കിലോയുള്ള ഞണ്ട് കാഴ്ചയിൽ ഭീകരനാണ്. വെട്ടാൻ ഓങ്ങി നിൽക്കുന്ന അതിന്റെ ഇറുക്കാൽ കണ്ടാൽ അടുക്കാൻ മടിക്കും. പക്ഷേ, കറിവച്ചോ, മുളകിട്ടു വറുത്തോ പ്ലേറ്റിലാക്കി തന്നാൽ ആർത്തിയോടെ തിന്നുപോകും. അത്ര രുചിയാണ് പച്ച ഞണ്ടുകൾക്ക്. അതുകൊണ്ടാണ് ചെമ്പല്ലിക്കുണ്ട് പുഴത്തീരത്തു നിന്ന് അവ കടൽ കടന്നു സിംഗപ്പൂരിലെ വൻകിട ഹോട്ടലുകളിലെ തീൻമേശകളിൽ വരെയെത്തുന്നത്. അവിടത്തെ തീറ്റപ്രിയർ വെട്ടിവിഴുങ്ങുന്നതിൽ വെങ്ങര രാമപുരം ചെമ്പല്ലിക്കുണ്ട് പുഴത്തീരത്തെ ഫാമിൽ കളത്തിൽ മുരളീധരൻ കൃഷിചെയ്യുന്ന പച്ച ഞണ്ടുകളുമുണ്ട്.
സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി കണ്ണൂർ ഉപപ്രാദേശിക വിഭാഗത്തിന്റെ നേതൃത്വത്തിൽ കെ.മുരളീധരൻ നടത്തുന്ന ഫാമിൽ ഇപ്പോൾ പച്ച ഞണ്ട് കൃഷിയുടെ വിളവെടുപ്പാണ്. എട്ടുമാസം മുൻപ് അതോറിറ്റി നൽകിയ 4000 ഞണ്ടു കുഞ്ഞുകളെ ഒന്നരയേക്കർ വെള്ളക്കെട്ടിൽ നിക്ഷേപിച്ചായിരുന്നു കൃഷി. പുതുച്ചേരി കാരയ്ക്കലിലെ രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാകൾച്ചറിൽ നിന്നാണ് പ്രധാനമായും ഞണ്ടുകുഞ്ഞുകളെ എത്തിക്കുന്നത്.
കുഞ്ഞൊന്നിന് എട്ടു മുതൽ 18 രൂപ വരെയാണ് വില. ഇതിൽ 50 ശതമാനത്തിലധികവും പൂർണ വളർച്ചയെത്തി വിളവെടുക്കാനാവുമെന്നാണ് പ്രതീക്ഷ. റിങ്ങിൽ മത്തിയിട്ടുവച്ചാണ് ഞണ്ടുകളെ പിടിക്കുന്നത്. പിടിച്ചവയെ പ്രാദേശിക ഏജൻസികൾക്കു വിൽക്കുകയും അവർ ചെന്നൈയിലേക്കും അവിടെനിന്നും സിംഗപ്പൂരിലേക്കും മറ്റും കയറ്റി അയയ്ക്കുകയുമാണ് കച്ചവട രീതി. ഏറെ നേരം കരയിലും കഴിയുന്ന ജീവിയായതിനാൽ ജീവനോടെ ഉപഭോക്താക്കൾക്ക് എത്തിക്കാനാകുമെന്നതിനാൽ പച്ച ഞണ്ടിനു മാർക്കറ്റിൽ വലിയ ഡിമാൻഡാണ്.
500 ഗ്രാം മുതൽ 750 ഗ്രാം വരെയുള്ള ഞണ്ടിന് 700 രൂപയും 750 മുതൽ 950 ഗ്രാം വരെയുള്ള ഞണ്ടിന് 1000 രൂപയും 1200 ഗ്രാമിന് 1400 രൂപയും വിപണിയിൽ വില ലഭിക്കും.ഫാമിൽ നിക്ഷേപിക്കുന്ന ഞണ്ടു കുഞ്ഞുങ്ങളെ വളർത്തുന്നതിനു ശ്രദ്ധയും അധ്വാനവും ആവശ്യമാണ്. വെള്ളത്തിന്റെ ചൂടും ലവണാംശവും ക്രമീകരിച്ചില്ലെങ്കിൽ ഞണ്ടിന്റെ വളർച്ചയെ ബാധിക്കും.
വെള്ളത്തിൽ ഓക്സിജന്റെ അളവ് ക്രമീകരിക്കുന്നതിന് എയറേറ്റർ സംവിധാനം പ്രവർത്തിപ്പിക്കേണ്ടതായും വരും. ഞണ്ട് സ്വയം പടംപൊളിച്ചു വളർച്ചയുടെ ഘട്ടങ്ങൾ പൂർത്തിയാക്കിയാലേ വിളവെടുപ്പ് സാധ്യമാകുകയുള്ളൂ. ചെറിയ ഞണ്ടുകളെ വലിയവ പിടിച്ചു വിഴുങ്ങുന്നതിനാൽ വിളവെടുപ്പാകുമ്പോഴേക്കും കുറേ എണ്ണം കുറഞ്ഞിട്ടുണ്ടാകും. ദിവസവും 22 കിലോ മത്തി കഷണങ്ങളാക്കി ഞണ്ടുകൾക്ക് ആഹാരമായി ഇട്ടുകൊടുക്കുന്നതായും മുരളീധരൻ പറയുന്നു. രാവിലെയും വൈകിട്ടുമാണ് തീറ്റകൊടുക്കൽ. സഹായിയായി അന്യസംസ്ഥാന തൊഴിലാളിയുമുണ്ട് ഫാമിൽ.
പതിനാറു വർഷമായി ഫാമിൽ ചെമ്മീൻ കൃഷിചെയ്യുന്ന മുരളീധരൻ കഴിഞ്ഞ ഡിസംബറിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പച്ച ഞണ്ട് കൃഷി ആരംഭിച്ചത്. ആദ്യ വിളവെടുപ്പ് വലിയ പ്രതീക്ഷ നൽകുന്നതായും അദ്ദേഹം പറയുന്നു.