ഇത്രയും കാലം ജീവിക്കാൻ അനുവദിച്ചതിന് ഭൂമിയിൽ പിറന്ന ഓരോ പെൺകുട്ടികളും ആരോടൊക്കെയാണ് നന്ദി പറയേണ്ടത്? എന്ന ചോദ്യത്തോടെയെത്തിയ കവിതയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. കവിതയിലെ വരികൾ അശ്ലീലമാണെന്നും ഭാഷാശുദ്ധിവേണമെന്നുമൊക്കെയാണ് ദോഷൈകദൃക്കുകളുടെ കണ്ടുപിടുത്തങ്ങൾ. കൊല്ലത്ത് ഏഴുവയസ്സുകാരിയെ ബന്ധു പീഡിപ്പിച്ചു കൊന്ന വാർത്ത വായിച്ച് നെഞ്ചുരുകിയാണ് ജലിഷ ഉസ്മാൻ എന്ന യുവതി കവിതയെഴുതിയത്.
ഒരമ്മയാവാൻ തയാറെടുക്കുന്ന തനിക്കും ആശയങ്കയുണ്ടെന്നും പിറക്കുന്നത് പെൺകുഞ്ഞാണെങ്കിൽ എങ്ങനെ ഈ നെറികെട്ട ലോകത്ത് അവളെ സംരക്ഷിക്കുമെന്നുമുള്ള വ്യാകുലതയോടെയാണ് നെഞ്ചുപൊള്ളിക്കുന്ന വരികളെഴുതി ജലിഷ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഒന്നുമറിയാത്ത നിഷ്കളങ്കരായ കുഞ്ഞുങ്ങളെ കാമക്കഴുകന്മാർ കൊത്തിപ്പറിക്കുന്ന ഈ കാലത്ത് ഈ വരികൾ വിരൽ ചൂണ്ടുന്നത് സമൂഹത്തിന്റെ കപടസദാചാരബോധങ്ങൾക്കു നേരെക്കൂടിയാണ്.