മുംബൈ ∙ മഴ പെയ്യാതിരുന്നെങ്കിൽ, പതിവുപോലെ ബസിലോ ടാക്സിയിലോ കയറിയിരുന്നെങ്കിൽ... ലോക്കൽ ട്രെയിൻ കയറി മരണത്തിലേക്കു പോയ തെരേസ ഫെർണാണ്ടസിന്റെ (39) കുടുംബം ആരോടെന്നില്ലാതെ പരിതപിക്കുന്നുണ്ടാകും. പ്രസവാവധി കഴിഞ്ഞു തിരിയെ ജോലിയിൽ പ്രവേശിച്ചിട്ടു ദിവസങ്ങളേ ആയിരുന്നുള്ളൂ.
ദാദർ ഭവാനി നഗറിൽനിന്നു ലോവർ പരേലിലെ പരസ്യ ഏജൻസി ഓഫിസിലേക്കു പതിവായി ബസിലോ ടാക്സിയിലോ പോയിരുന്ന തെരേസ, മഴയായതുകൊണ്ടു മാത്രമാണു ലോക്കൽ ട്രെയിൻ പിടിച്ചത്. ഓഫിസ് ഇന്നുമുതൽ പുതിയ സ്ഥലത്തേക്കു മാറാനുള്ള ക്രമീകരണങ്ങളും നടക്കുകയായിരുന്നു.
അത്യാവശ്യ ജോലികൾ പൂർത്തിയാക്കാനാണു വെള്ളിയാഴ്ച ജോലിക്കു പോയത്. അപകടവാർത്തയറിഞ്ഞ് എൽഫിൻസ്റ്റൺ റോഡ് സ്‌റ്റേഷനിലേക്ക് ഓടിയെത്തിയ ഭർത്താവ് റിച്ചാർഡിനു തെരേസയെ കണ്ടെത്താനായില്ല. അപ്പോഴേക്കും ഉടൻ ചെല്ലാൻ അറിയിച്ചു കെഇഎം ആശുപത്രിയിൽനിന്നു ഫോൺ എത്തി.
ഓടിച്ചെന്നപ്പോഴേക്കും തെരേസ കൈവിട്ടുപോയിരുന്നു, ഭർത്താവിനെയും കുഞ്ഞുങ്ങളെയും തനിച്ചാക്കി. കണ്ണീരിനിടയിലും ബന്ധുക്കളുടെ രോഷം അണപൊട്ടിവീഴുന്നുണ്ടായിരുന്നു,‘‘പിറന്നുവീണു മാസങ്ങൾ മാത്രമായ കുഞ്ഞിനുണ്ടായ നഷ്ടം നികത്താൻ സർക്കാരിന്റെ നഷ്ടപരിഹാരത്തിനു കഴിയുമോ?’’