ബെംഗളൂരുവിൽനിന്ന് 158 കിലോമീറ്റർ ബൈക്കോടിച്ചുള്ള പഴയൊരു യാത്രയാണ് വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുകളിലെ മകുടത്തിലേക്കുള്ള 300 പടികളുടെ ചുവട്ടിൽ നിൽക്കുമ്പോൾ ഫാ.ടോം ഉഴുന്നാലിൽ ഓർത്തത്. ‘‘ശ്രാവണബെലഗൊളയിലെ ഗോമതേശ്വര പ്രതിമ കാണാൻ വേണ്ടിയുള്ള യാത്ര. അറുനൂറു പടികളും കയറി. ഒരു പ്രശ്നവുമില്ലായിരുന്നു. പക്ഷേ, പിറ്റേന്നു മുട്ടുവേദന കലശലായി.’’
അന്നു വേദനിച്ച മുട്ടുകളിൽ ഒരിക്കൽകൂടി തടവിയശേഷം അച്ചൻ പറഞ്ഞു: ‘‘ദൈവത്തെ പരീക്ഷിക്കാൻ ഞാനില്ല. നിങ്ങൾ കയറിക്കോളൂ. ഞാനിവിടെ നിൽക്കാം.’’ അതു പറ്റില്ല, ടോമച്ചനെ ബസലിക്കയുടെ മുകളിൽ കയറ്റണമെന്നു കൂടെയുണ്ടായിരുന്ന തമിഴ്നാട്ടുകാരനായ ഫാ.പാക്യം ഹാരിക്കു നിർബന്ധം. മുന്നൂറു പടികളും കയറേണ്ട, ഏതാനും പടികൾ കയറിയാൽ കപ്പേള കാണാമെന്ന് ഫാ.ഹാരിസ് പറഞ്ഞപ്പോൾ അച്ചൻ സമ്മതിച്ചു.
ഒരു ചുവടുവച്ചപ്പോൾ അച്ചന് കാലുറയ്ക്കുന്നില്ലേയെന്ന സംശയത്തിൽ സഹായിക്കാൻ ഒരുങ്ങിയപ്പോൾ, അച്ചൻ പറഞ്ഞു: ‘‘നിങ്ങൾ ഇവിടത്തെ വൈദികരെപ്പോലെ പെരുമാറരുത്. അവർക്കു ഞാൻ വീഴുമെന്നു പേടിയാണ്. അങ്ങനൊരു പ്രശ്നവുമില്ല.’ നേരിയ ചിരിയോടെ അച്ചൻ വത്തിക്കാന്റെ വിശാലതയിലേക്കു നോക്കി. യെമനിലെ പരീക്ഷണകാലം കഴിഞ്ഞു വത്തിക്കാനിലെത്തിയ അദ്ദേഹത്തിന്റെ ഉള്ളിൽ ഓർമകളുടെ ഒരു മഹാസമുദ്രംതന്നെയുണ്ടായിരുന്നു. കോട്ടയം രാമപുരത്തെ കുട്ടിക്കാലം മുതൽ സംഭവബഹുലമായ തന്റെ കർമജീവിതം വരെ.
ചക്കപ്പുഴുക്കിൽ തുടങ്ങുന്ന ഇഷ്ടങ്ങൾ
എനിക്ക് ഇഷ്ടമുള്ള ഭക്ഷണമൊക്കെയാണ് ഇവർ ഇവിടെ ഉണ്ടാക്കിത്തരുന്നത്, ചപ്പാത്തി, ചിക്കൻ, ചെമ്മീൻ അച്ചാർ, ആന്ധ്രയിൽനിന്നു കൊണ്ടുവന്ന െവളുത്തുള്ളിയച്ചാർ.’’ ഭക്ഷണക്രമത്തെപ്പറ്റി ടോമച്ചൻ വാചാലനായി. ‘‘കുട്ടിക്കാലത്തൊക്കെ ചക്കയുടെയും കപ്പയുടെയും പുഴുക്കും, വീട്ടിലെ കോഴിയെ കറിവച്ചതുമൊക്കെ കഴിച്ചു വളർന്നതാണ്. എന്നു പറഞ്ഞ്, അതൊക്കെയേ ഇഷ്ടമുള്ളു എന്നു പറയാൻ പറ്റുമോ?’’ എവിടെ ചെന്നാലും അവിടത്തെ ഭക്ഷണം പ്രിയമാണെന്നു ചെറുചിരിയോടെ അച്ചൻ പറയുന്നു.
പുണ്യനഗരിയിലെ അതിഥി
വത്തിക്കാനിൽ അച്ചടിശാല നടത്തുന്നത് സലേഷ്യൻ വൈദികരാണ്. ആ സമൂഹത്തിലെ അഞ്ചു പേർ മാർപാപ്പയുടെ വസതിക്കു സമീപത്തായി താമസിക്കുന്നുണ്ട്. കഴിഞ്ഞ 12ന് അവർക്കിടയിലേക്ക് അതിഥിയായി എത്തുമ്പോൾ രണ്ടു ലക്ഷ്യങ്ങളായിരുന്നു– ആരോഗ്യം മെച്ചപ്പെടുത്തുക, ആവശ്യമായ യാത്രാ രേഖകൾ തയാറാക്കുക. അതുവരെ വത്തിക്കാനിൽ അച്ചൻ താമസിക്കണമെന്നത് ഒൗദ്യോഗിക തീരുമാനമായിരുന്നു.
ഇടയ്ക്ക് വയാ ഡെല്ലാ പിസാനയിലുള്ള സലേഷ്യൻ സമൂഹ ആസ്ഥാനവും സലേഷ്യൻ സർവകലാശാലയും സന്ദർശിച്ചു. സർവകലാശാലയിൽ തന്റെ ജീവിതാനുഭവങ്ങൾ അച്ചൻ വിദ്യാർഥികളുമായി പങ്കുവച്ചു. യാത്രകളൊക്കെയും വത്തിക്കാൻ പൊലീസിന്റെ നിയന്ത്രണത്തിലായിരുന്നു. ‘‘വത്തിക്കാനിലേക്ക് ഇതെന്റെ രണ്ടാമത്തെ യാത്രയാണ്. ആദ്യം വന്നത് 2003ൽ. അമേരിക്കയിലേക്കു പോയ വഴിക്ക് ഇവിടെയിറങ്ങി. പുതുതായി ഇപ്പോൾ കാണാനുണ്ടായിരുന്നത് ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കബറിടം മാത്രമാണ്’’ – സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ സെന്റ് അഗസ്റ്റിൻസ് ചാപ്പലിനു മുന്നിൽവച്ച് അച്ചൻ പറഞ്ഞു. ഈ ചാപ്പലിന്റെ അൾത്താരയ്ക്കു ചുവട്ടിലാണ് ജോൺ പോൾ രണ്ടാമൻ പാപ്പ അന്ത്യവിശ്രമം കൊള്ളുന്നത്.
വത്തിക്കാൻ നൽകിയ സ്നേഹം
യെമനിൽ ബന്ദിയാക്കപ്പെടുമ്പോൾ ടോമച്ചന് ശരീരഭാരം 82 കിലോ. വത്തിക്കാനിലേക്കുള്ള യാത്രയ്ക്കു മുൻപ് മസ്കത്തിൽ ഭാരം നോക്കി: 56.5 കിലോ മാത്രം. വത്തിക്കാനിൽ രണ്ടാഴ്ചക്കാലം പിന്നിട്ടതിനു ശേഷം 62.5 കിലോയായി ഭാരം ഉയർന്നു. ഡോക്ടർമാർ നിശ്ചയിച്ച ചര്യകൾ മാത്രമല്ല, വൈദികരുടെ പരിചരണവും ഇതിനു സഹായിച്ചു. പരിചരണത്തിനു നേതൃത്വം നൽകിയത് ഫാ.ഏബ്രഹാം കവളക്കാട്ടാണ്. പിതാവ്, സ്വന്തം മകനെയെന്നപോലെ കവളക്കാട്ടച്ചൻ ടോമച്ചനെ നോക്കിയെന്നാണ് മറ്റു വൈദികർ പറയുന്നത്.
കഴിഞ്ഞ ഒന്നര വർഷം ലോകത്ത് എന്തൊക്കെ സംഭവിച്ചെന്നു പരിമിതമായ അറിവേ ടോമച്ചന് ഉണ്ടായിരുന്നുള്ളൂ. അജ്ഞാത കാലത്തേക്കു വെളിച്ചം വീശിയതു ഫാ.പാക്യം ഹാരി വകയായുള്ള ‘സ്റ്റഡി ക്ളാസ്’ ആയിരുന്നു. ഇന്ത്യയിൽ റാംനാഥ് കോവിന്ദ് രാഷ്ട്രപതിയായതും ജയലളിത മരിച്ചതുമൊക്കെ ഫാ.ഹാരി ടോമച്ചനു പറഞ്ഞുകൊടുത്തു. അച്ചനെ മോചിപ്പിക്കാൻ ശ്രമിച്ചവരിൽ ചിലർ അച്ചനൊപ്പം വിമാനമിറങ്ങുന്നതുൾപ്പെടെയുള്ള തമാശ ട്രോളുകളും ശ്രദ്ധയിൽപ്പെടുത്തി.
എല്ലാവർക്കും പ്രിയങ്കരൻ
റോമിൽനിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ അച്ചനൊപ്പമുണ്ടായിരുന്നത് സലേഷ്യൻ സമൂഹത്തിന്റെ കൊൽക്കത്ത പ്രോവിൻസ് സെക്രട്ടറി ഫാ.മാത്യു ജോർജ് കാര്യപുറവും ബെംഗളൂരു പ്രോവിൻസ് സെക്രട്ടറി ഫാ.ഫ്രെഡി പെരേരയുമാണ്. ഫാ.മാത്യു ജോർജും ടോമച്ചനുമായുള്ള സൗഹൃദത്തിന് അരനൂറ്റാണ്ടിലേറെ പ്രായമുണ്ട്. അതു രണ്ടു രാമപുരത്തുകാരുടെ ബന്ധമാണ്. തുടങ്ങിയത് രാമപുരത്തെ സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ. ഇരുവരും സഹപാഠികളായിരുന്നില്ല – ഫാ.മാത്യു നാലു വർഷം സീനിയർ. എന്നാൽ, പിന്നീടങ്ങോട്ട് പലപ്പോഴും ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. ഇപ്പോഴത്തെ യാത്രവരെ.
സെന്റ് അഗസ്റ്റിൻസ് സ്കൂളിലെ സൗമ്യനും എല്ലാവർക്കും പ്രിയപ്പെട്ടവനുമായ വിദ്യാർഥിയായിരുന്നു ടോമച്ചനെന്ന് ഫാ.മാത്യു ഓർത്തു. ‘‘ഏൽപിക്കുന്ന ഏതു കാര്യവും ആത്മാർഥമായി ചെയ്യും. അച്ചനെക്കുറിച്ച് എല്ലാവരിൽനിന്നും നല്ലതുമാത്രമേ കേട്ടിട്ടുള്ളു. ഞാൻ കൊൽക്കത്ത പ്രോവിൻസിലുള്ളപ്പോഴാണ് ടോമച്ചൻ അവിടെ ഇലക്ട്രോണിക്സ് ഡിപ്ലോമ വിദ്യാർഥിയായി എത്തുന്നത്, അവിടെയുള്ള പാർക്ക് സർക്കസിലെ ഡോൺ ബോസ്കോ ടെക്നിക്കൽ സ്കൂളിൽ. കാലം എത്ര പിന്നിട്ടു, അന്നും ഇന്നും ടോമച്ചന്റെ രീതികൾക്കു മാറ്റമില്ല. എന്തിനും തയാർ, നല്ല മനോബലം, ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചു തികഞ്ഞ വ്യക്തത.’’
ടോമച്ചൻ യെമനിലേക്കു പോകുമ്പോൾ ബെംഗളൂരു പ്രോവിൻസിന്റെ ചുമതല റവ.ഡോ.തോമസ് അഞ്ചുകണ്ടത്തിനായിരുന്നു. സാധുക്കളെ സ്നേഹിക്കുന്ന, കൃത്യമായ നിലപാടുകളുള്ള, ജീവിതാദർശങ്ങളുള്ളയാളെന്നാണ് ടോമച്ചനെക്കുറിച്ച് ഫാ.അഞ്ചുകണ്ടം പറയുന്നത്. ‘‘അച്ചന്റെ ജീവിതശൈലി ലളിതമാണ്. പരാതി പറയുന്ന ടൈപ്പല്ല. അനാവശ്യമായി ആരെയും വിമർശിക്കുകയുമില്ല. യെമനിൽ പ്രവർത്തിച്ചു മടങ്ങിവന്നശേഷം വീണ്ടും അവിടേക്കു പോകുകയെന്നത് അച്ചന്റെ തീരുമാനമായിരുന്നു. വെല്ലുവിളിയാണെന്ന തിരിച്ചറിവോടെ, ബിഷപ്പിന്റെയും സഭാധികാരികളുടെയും അനുവാദത്തോടെയുള്ള യാത്രയായിരുന്നു. അവിടെ തന്റെ ചുമതലയിലുണ്ടായിരുന്ന പള്ളിയുടെയും വൃദ്ധസദനത്തിലെ കന്യാസ്ത്രീകളുടെ ആത്മീയ ജീവിതത്തിന്റെയും ഉത്തരവാദിത്തങ്ങൾ ചെയ്തുതീർക്കാനുണ്ടെന്നു പറഞ്ഞുള്ള യാത്ര.’’
എല്ലാം ദൈവഹിതം പോലെ
ഇവിടെവരെയെത്തിയ ജീവിതത്തിൽ വഴികാട്ടുന്നതിൽ മാതാപിതാക്കൾ പരേതരായ വർഗീസിന്റെയും ത്രേസ്യാക്കുട്ടിയുടെയും, ബന്ധു ഫാ.മാത്യു ഉഴുന്നാലിലിന്റെയുമൊക്കെ സ്വാധീനത്തെക്കുറിച്ചു ചോദിച്ചപ്പോൾ ടോമച്ചൻ പറഞ്ഞു:‘‘എല്ലാവരും സ്വാധീനിച്ചിട്ടുണ്ട്. പള്ളിയിലെ വൈദികരുടെ പ്രസംഗങ്ങൾപോലും. അതൊക്കെ ഇപ്പോൾ പറയുന്നതെന്തിന് ? ഇതുവരെ എല്ലാം ദൈവഹിതം പോലെ. ഇനിയും അങ്ങനെതന്നെ.’’