ചില ദൃശ്യങ്ങള്‍ക്ക് മനസ്സിനെ വേഗത്തില്‍ കീഴടക്കാനുള്ള ശേഷിയുണ്ട്. പ്രത്യേകിച്ചും കുട്ടികളുടെ കുസൃതികള്‍ക്ക്. അത് മനുഷ്യക്കുട്ടിയായാലും മൃഗങ്ങളുടെ കുഞ്ഞുങ്ങളുടേതായാലും. ഒരു കുട്ടിയാനയുടെ കുസൃതിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം.. തായ്‌ലൻഡിലെ എലിഫന്‍റ് നേച്ചര്‍ പാര്‍ക്കില്‍ നിന്നു പകര്‍ത്തിയത കുട്ടിയാനയുടെ ദൃശ്യങ്ങൾ ഇപ്പോൾ തന്നെ നിരവധിയാളുകൾ കണ്ടുകഴിഞ്ഞു. തന്‍റെ പാപ്പാന്റെ ചെരിപ്പൂരിവാങ്ങി അതു കാലിലിടാന്‍ ശ്രമിക്കുന്ന രസകരമായ കാഴ്ചയാണ് ഈ ദൃശ്യത്തിലുള്ളത്.
ആനക്കൊട്ടിലിനു പുറത്ത് ഉത്സാഹത്തോടെ നടക്കുന്ന ആനക്കുട്ടിയെയാണ് ആദ്യം ദൃശ്യങ്ങളിൽ കാണാൻ കഴിയുക.തുടര്‍ന്നാണ് പാപ്പാന്‍റെ കാലില്‍ കിടക്കുന്ന ചെരിപ്പ് കുട്ടിയാനയുടെ കണ്ണില്‍ പെട്ടത്. ഇതോടെ ചെരിപ്പു പിടിച്ചുവാങ്ങാനായി കുട്ടിയാനയുടെ ശ്രമം. ഇതിനായി പഠിച്ച പണി പതിനെട്ടും പയറ്റി. പാപ്പാന്റെ പിന്നാലെ നടന്ന് വാശി പിടിച്ചതോടെ ആനക്കുട്ടിക്ക് പാപ്പാൻ ചെരുപ്പൂരി നല്‍കി. ചെരിപ്പ് സ്വന്തം കാലിലിടാനുള്ള ശ്രമമായിരുന്നു പിന്നീട് നടന്നത്.
മുന്‍കാലുകളില്‍ ചെരിപ്പ് കയറാതെ വന്നതോടെ പിന്‍കാലുകള്‍ക്ക് ചെരുപ്പു കൈമാറി. ഇങ്ങനെ നാലു കാലിലും മാറി മാറി ചെരിപ്പിടാൻ ശ്രമിച്ചെങ്കിലും സംഗതി വിജയിച്ചില്ല. ഇടയ്ക്ക് അല്‍പ്പനേരം കാലിനടിയിൽ ചെരിപ്പു ചവിട്ടിപ്പിടിച്ചു നടക്കാനും കക്ഷി ശ്രമിച്ചു. ആനകളുടെ ബുദ്ധിശക്തിക്കു മറ്റൊരു മികച്ച ഉദാഹരണമാണിതെന്നു പറഞ്ഞാണ് പാര്‍ക്കു നടത്തുന്ന സേവ് എലിഫന്‍റ് ഫൗണ്ടേഷന്‍ ഈ ദൃശ്യങ്ങൾ യൂട്യൂബില്‍ പ്രസിദ്ധീകരിച്ചത്.
തന്‍റെ കാലില്‍ ചെരിപ്പു കയറില്ലെന്നുറപ്പായതോടെ പിന്നെ അതുകൊണ്ടു മറ്റെന്തൊക്കെ സാധിക്കുമെന്നായിരുന്നു കുട്ടിയാനയുടെ അടുത്ത പരീക്ഷണം. അല്‍പ്പസമയം ചെരിപ്പ് കക്ഷി തലയിൽ ചുമന്നുകൊണ്ടു നടന്നു. പിന്നെ ചവിട്ടിയരക്കാനും വെള്ളത്തില്‍ ചവിട്ടിത്താഴ്ത്താനുംകൊമ്പുകൊണ്ടു കുത്താനുമെ ല്ലാം ശ്രമിക്കുന്നുണ്ടായിരുന്നു. എല്ലാം കഴിഞ്ഞു മടുത്തപ്പോള്‍ വലിച്ചു ദൂരേക്കെറിഞ്ഞാണ് അനുസരണയില്ലാത്ത ചെരിപ്പിനോടുള്ള പ്രതിഷേധം കുട്ടിയാന വ്യക്തമാക്കിയത്.