സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റില്‍നിന്ന് വിരമിച്ചശേഷം നടത്തിയ പാര്‍ട്ടിയില്‍ ലോകം തിരഞ്ഞത് ഒരാളെയായിരുന്നു. സച്ചിന്‍റെ പഴയ സ്കൂള്‍മേറ്റിനെ; വിനോദ് കാംബ്ലിയെ.
കാംബ്ലി ആ പരിസരത്തൊന്നും ഉണ്ടായിരുന്നില്ല. എന്തെന്നാല്‍ അയാള്‍ ക്ഷണിക്കപ്പെട്ടില്ല.
ശാരദാശ്രമം സ്കൂളില്‍ നിന്നല്ലേ ഞങ്ങള്‍ തുടങ്ങിയത് എന്നിട്ടും ആ പാര്‍ട്ടിയില്‍ ക്ഷണം ഇല്ലാതിരുന്നതില്‍ വല്ലാതെ വേദനിച്ചു. എന്ന് പിന്നീട് വിനോദ് കാംബ്ലി തുറന്ന് പറഞ്ഞിട്ടുണ്ട്.
സ്കൂള്‍ ക്രിക്കറ്റിലെ ലോക റെക്കോര്‍ഡില്‍ നിന്ന് ഇന്ത്യന്‍ ടീമില്‍ എത്തിയ ഇരുവരുവരുടെയും കഥ രണ്ടാണ്. ഒരാള്‍ ക്രിക്കറ്റിനായി സ്വയം അര്‍പ്പിച്ചു. മറ്റേയാള്‍ ആ അര്‍പ്പണബോധം കാട്ടിയില്ലെന്നും അതുകൊണ്ടാണ് ക്രിക്കറ്റില്‍ നിന്ന് അയാള്‍ ഒഴിവാക്കപ്പെട്ടതെന്നും നിരീക്ഷകര്‍ പറയുന്നു. അതിനിടയില്‍ സച്ചിന്‍റെ സൗഹൃദവും അയാള്‍ക്ക് നഷ്ടമായതാവാം. അത് എന്തെന്നു സച്ചിനും കാംബ്ലിക്കും മാത്രമേ അറിയൂ.
അത് എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ വേദനയാണ് കാംബ്ലി. സച്ചിനെക്കാള്‍ പ്രതിഭയെന്ന് വിലയിരുത്തപ്പെട്ടയാള്‍, ദാരിദ്ര്യത്തോടുപൊരുതി ഔന്നിത്യത്തിന്‍റെ പടവുകള്‍ കയറി വന്നയാള്‍ ഒടുവില്‍...
ഇപ്പോള്‍ കാംബ്ലിയെ ഓര്‍ത്തത് തൊട്ടുമുന്നിലുള്ള അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന്‍റെ ഇന്ത്യന്‍ ടീമിന്‍റെ പട്ടിക കണ്ടപ്പോഴാണ്. ഫുട്പാത്തില്‍ തുണിവിറ്റു കുടുംബം പുലര്‍ത്തുന്ന ഒരപ്പന്‍റെ മകന്‍, മല്‍സ്യബന്ധനത്തൊഴിലാളിയുടെ മകന്‍, ടോയ്‍ലറ്റ് പോലും ഇല്ലാത്ത വീട്ടില്‍ നിന്നു വരുന്ന കുട്ടി, റിക്ഷാക്കാരന്‍റെ മകന്‍, തയ്യല്‍ക്കാരന്‍റെ മകന്‍. സഞ്ജീവ് സ്റ്റാലിന്‍റെയും സൗരഭ് മെഹറിന്‍റെയും അന്‍വര്‍ അലിയുടെയും അഭിജിത്ത് സര്‍ക്കാരിന്‍റെയും കോമള്‍ തട്ടാലിന്‍റെയും ഒക്കെ കഥ ഇങ്ങനെയാണ്.
അല്ലെങ്കിലും ഫുട്ബോളിന് പട്ടിണിയുമായി എന്തോ ബന്ധമുണ്ട്. പെലെ, മറഡോണ, ഗാരിഞ്ച, റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞോ തുടങ്ങിയ എത്രയോ ഇതിഹാസതാരങ്ങള്‍ പട്ടിണി ഉണ്ട് വളര്‍ന്നവരാണ്. ഇപ്പോഴത്തെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അമ്മയും സഹോദരങ്ങളും ഒരു മുറിയില്‍ കഴിഞ്ഞ കഥകള്‍ ഓര്‍ത്തു പറഞ്ഞിട്ടുണ്ട്. ലൂയി സുവാരസ് കളിക്കാന്‍ സ്വന്തമായി ബൂട്ടില്ലാത്തതിനാല്‍ വിങ്ങിക്കരഞ്ഞ കുട്ടിയായിരുന്നു.
അവരെ ലോകം മാറ്റിയെന്ന് പറയാം. അല്ലെങ്കില്‍ തങ്ങളുടെ ലോകത്തെ നിശ്ചയദാര്‍ഢ്യം കൊണ്ട് അവര്‍ കീഴ്‍മേല്‍ മറിച്ചുവെന്ന് കുറച്ചുകൂടി നന്നായി വ്യാഖ്യാനിക്കാം.
ഇന്ത്യയുടെ പുതിയ കുട്ടികള്‍ക്കും ഇങ്ങനെ ലോകത്തെയും തങ്ങളെത്തന്നെയും മാറ്റിമറിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.
ഇന്ത്യയും ഫുട്ബോളിന്‍റെ വിപണിയായി കൊണ്ടിരിക്കുകയാണ്. ഈ ടീമിന്‍റെ കോച്ചിങ് ക്യാംപില്‍ എത്തിയ കുട്ടികളെ വരെ ഐഎസ്എല്‍ ടീമുകളും ഐ ലീഗ് ടീമുകളും വന്‍ വിലയ്ക്ക് റാഞ്ചിക്കഴിഞ്ഞു. അപ്പോള്‍ പിന്നെ ലോകകപ്പ് കഴിയുന്നതോടെ ഈ കുട്ടികളും വന്‍ വിലയ്ക്ക് ലേലം കൊള്ളപ്പെടും. അവിടെ നമ്മുടെ പുതിയ കുട്ടികള്‍ക്ക് രണ്ടുവഴികളുണ്ട്. സച്ചിന്‍റെയും കാംബ്ലിയുടെയും രണ്ടുവഴികള്‍.
പ്രതിഭയല്ല നിശ്ചയദാര്‍ഢ്യമാണ് ഒരാളെ സൃഷ്ടിക്കുന്നതെന്ന് സൈക്കോളജിസ്റ്റുകളും പറയുന്നു. പ്രതിഭയ്ക്ക് നിശ്ചയദാര്‍ഢ്യം ഇല്ലെങ്കില്‍ അയാള്‍ എന്താവാന്‍. കപില്‍ ദേവിനെക്കാള്‍ പ്രതിഭയായിരുന്നു സ്നേഹിതനായ യോഗ്‍രാജ്സിങ് എന്നൊരു വിലയിരുത്തലുണ്ടായിരുന്നു. യോഗ്‍രാജ്സിങ് എന്നാല്‍ യുവരാജ് സിങ്ങിന്‍റെ പിതാവ്. നിശ്ചയദാര്‍ഢ്യമില്ലായ്മയാണ് രണ്ട് ടെസ്റ്റുകളില്‍ മാത്രം യോഗ്‍രാജിന്‍റെ കളി ഒതുക്കിയതെന്ന് അക്കാലത്തെ പത്രങ്ങള്‍.
ഈ കുറിപ്പ് തുടങ്ങിയടുത്തേയ്ക്ക് തന്നെ ഒന്നുതിരിച്ച് പോകട്ടെ. താന്‍ ആത്മ നശീകരണത്തിന്‍റെ കുഴിയിലേക്ക് തെന്നി വീണപ്പോള്‍ സച്ചിന്‍ എന്നെ തിരുത്തിയില്ലെന്ന് സച്ചിന്‍ ഇരിക്കുന്ന വേദിയില്‍ കാംബ്ലി പരാതിപ്പെട്ടിട്ടുണ്ട്. സച്ചിന്‍ കാംബ്ലിയെ തിരുത്താന്‍ ശ്രമിച്ചില്ലേ? സൗഹൃദത്തില്‍ തിരുത്തലുകള്‍ക്കും ഇടം ഉണ്ടാകേണ്ടതല്ലേ? എന്നെങ്കിലും സച്ചിന്‍ പറയുമായിരുക്കും.. അല്ലേ?