കോട്ടയം ∙ ഏത് ദുരൂഹ സംഭവങ്ങള്‍ക്കും ഈശ്വരനായിട്ട് ഒരു തെളിവ് അവശേഷിപ്പിക്കുമെന്ന് കുറ്റന്വേഷണ വിദഗ്ധർ പറയാറുണ്ട്. ഏതായാലും കോട്ടയത്തെ ഈ ദമ്പതികളുടെ തിരോധാനത്തിൽ ആ വാക്കുകളും സത്യമായില്ലെന്നു തോന്നുന്നു. ഒരു തെളിവും അവശേഷിപ്പിക്കാതെ നിന്ന നിൽപ്പിൽ ദമ്പതികളും അവരുടെ കാറും അപ്രത്യക്ഷമായി. ഒരുഹർത്താൽ ദിനമായ ഏപ്രില്‍ ആറിന് രാത്രി കാറിൽ ഭക്ഷണം വാങ്ങാൻ പുറത്തുപോയ ദമ്പതികള്‍ അപ്രത്യക്ഷമായിട്ട് 6 മാസം തികയാറാകുന്നു. ചെങ്ങളം അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം(42)മിനെയും ഭാര്യ ഹബീബ(37)യെയുമാണ് അവർ യാത്ര ചെയ്ത കാർ ഉൾപ്പെടെ കാണാതായത്. പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് മാസങ്ങളായി അന്വേഷണം നടത്തിയെങ്കിലും ഇവർ എവിടെയാണെന്ന കാര്യത്തിൽ ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.
ദമ്പതികളുടെ പറക്കമുറ്റാത്ത കുട്ടികളും പിതാവ് അബ്ദുൽ ഖാദറും എവിടുന്നെങ്കിലും ഒരു നല്ല വാർത്ത കേൾക്കാനാവുമെന്നു കരുതി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഡിജിപിയായിരിക്കെ സെൻകുമാറൊക്കെ നേരിട്ടെത്തി അന്വേഷണം വിലയിരുത്തുകയും മന്ത്രിതല ഇടപെടലുമുണ്ടായിരുന്നു. പക്ഷ ഇപ്പോൾ പൊലീസും ഈ കേസ് ഉപേക്ഷിച്ചിരിക്കുകയാണെന്നു അന്വേഷണമൊന്നും നടക്കുന്നില്ലെന്നും ആക്ഷൻ കൗൺസിൽ കൺവീനർ റൂബി ചാക്കോ പറയുന്നു.