ഒരു അബദ്ധം ആർക്കും പറ്റും. പക്ഷെ ഇന്നത്തെ കാലത്ത് ഒരു അബദ്ധംപറ്റിയാൽ ഉടനെ അതങ്ങ് ട്രോളാകും. ഒരു ഫോട്ടോ ഷെയർ ചെയ്തതിന്റെ പേരിൽ ട്രോളോടു ട്രോൾ നേരിട്ടിരിക്കുകയാണ് സിപിഎം ജില്ലാ സെക്രട്ടറിയും മുൻ എംപിയുമായ പി രാജീവ്. ഷാർജ സുൽത്താന്റെ ഇടപെടൽ മൂലം മോചിപ്പിക്കപ്പെട്ട 149 പേരിൽ ഒരാൾ എന്നെഴുതിയ പെട്ടിയുമായി വന്നിറങ്ങിയ യുവാവിന്റെ ഫോട്ടോ മുന്നുംപിന്നും നോക്കാതെയെടുത്ത് ഷെയർ ചെയ്തതാണ് രാജീവിന് വിനയായത്. അടിക്കുറിപ്പും വേണ്ടാത്ത ചിത്രം എന്ന് എഴുതിയിട്ട കുറിപ്പ് വിടി ബൽറാം ഉൾപ്പടെയുള്ളവർ സ്ക്രീൻഷോട്ട് സഹിതമെടുത്ത് പോസ്റ്റിയതോടെ രാജീവിന് ട്രോളോടു ട്രോൾ ആയിരിക്കുകയാണ്. വിടി ബൽറാമിന്റെ ആക്ഷേപഹാസ്യക്കുറിപ്പ് വായിക്കാം;
സിപിഎം ജില്ലാ സെക്രട്ടറിയും മുൻ എംപിയും പ്രമുഖ ബുദ്ധിജീവിയുമായ ഒരാളുടെ പോസ്റ്റ് കളഞ്ഞുകിട്ടിയിട്ടുണ്ട്. നേരിട്ട് പരിചയമുള്ളവർ അദ്ദേഹത്തെ തിരിച്ചേൽപ്പിക്കാൻ അഭ്യർത്ഥിക്കുന്നു.
കേരള സന്ദർശനം കഴിഞ്ഞ് ഷാർജ ഷേയ്ക്ക് തിരിച്ച് നാട്ടിൽ വിമാനമിറങ്ങുന്നതിന് മുൻപേ ജയിലിൽ കിടക്കുന്ന 149 പേരെയും മോചിപ്പിച്ചുവെന്നും അതിലൊരാൾ ഇത്രയും വലിയ ലഗേജുമായി അതിൽ പിണറായി സ്തുതിഗീതങ്ങളുമെഴുതി ഇങ്ങോട്ടേക്ക് യാത്രതിരിച്ചുവെന്നും വിശ്വസിച്ചുപോയ അദ്ദേഹത്തിന്റെ നിഷ്ക്കളങ്കതയെ ഞാൻ മാനിക്കുന്നു. സംഘികളേക്കാൾ വലിയ തള്ള് വീരന്മാരാണ് തന്റെ അനുയായികളായ സൈബർ സഖാക്കൾ എന്ന് തിരിച്ചറിയാൻ ഇതുപോലുള്ള അവസരങ്ങൾ അദ്ദേഹത്തിന് പ്രയോജനപ്പെടട്ടെ.
'ബാലരമ' വായിക്കുന്നവരേക്കാൾ എത്രയോ ചിന്താശേഷിയുള്ളവരാണ് 'ചിന്ത' വായിക്കുന്നവർ എന്നാണ് ഇതിൽനിന്ന് മനസ്സിലാവുന്നത്.