കൈപിടിച്ച് നടത്താനും നിറമുള്ള കാഴ്ചകൾ പറഞ്ഞു തരാനും ഭർത്താവ് സുബ്രഹ്മണ്യ ഭട്ട് എന്നും ഒപ്പം ഉണ്ടാകണമെന്നായിരുന്നു ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിനു മുന്നിൽ കാത്തിരിക്കുമ്പോഴും മായ പ്രാർഥിച്ചത്. ആറാം വയസ്സിനു ശേഷം മായ ലോകം കണ്ടിട്ടില്ല. ജനിച്ചപ്പോൾ നേരിയ കാഴ്ച ഉണ്ടായിരുന്നെങ്കിലും പിന്നീട് കണ്ണിന് നടത്തിയ ശസ്ത്രക്രിയയോടെ കാഴ്ച പൂർണമായും ഇല്ലാതായി.
സുബ്രഹ്മണ്യ ഭട്ടിനെ വിവാഹം കഴിച്ച് ജീവിതം തുടരുന്നതിനിടെയാണ് ഭർത്താവിന് ഹൃദ്രോഗം ബാധിച്ചത്. ഹൃദയത്തിന്റെ മസിലുകൾക്കുണ്ടായ ബലക്കുറവു മൂലം ഹൃദയത്തിലേക്കുള്ള രക്തത്തിന്റ പമ്പിങ് സാവധാനം കുറഞ്ഞുവരുന്നതായിരുന്നു രോഗം. പേസ് മേക്കർ വച്ചെങ്കിലും വീണ്ടും ആരോഗ്യ പ്രശ്നങ്ങൾ തുടർന്നതോടെ ഹൃദയം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.
സ്വന്തമായി സ്കൂൾ വാൻ ഓടിക്കുന്ന സുബ്രഹ്മണ്യ ഭട്ട് ഒരുവർഷമായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ജോലിക്ക് പോകുന്നില്ല. ആറ് മാസമായി അവയവദാന പദ്ധതിയിൽപേര് റജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയായിരുന്നു. ഒ–പോസിറ്റീവ് രക്ത ഗ്രൂപ്പാണ്.
നാലുമാസത്തിനു മുൻപ് ഒരു തവണ അനുയോജ്യമായ ഹൃദയദാതാവിനെ ലഭിച്ചതായി ആശുപത്രിയിൽ നിന്ന് അറിയിച്ചതോടെ ഇവർ ശസ്ത്രക്രിയയ്ക്ക് തയാറായെങ്കിലും അവസാന മണിക്കൂറിൽ ഇത് ഉപേക്ഷിച്ചിരുന്നു. മകൾ ഭവ്യശ്രീ, സഹോദരി റിട്ട. ബിഎസ്എൻഎൽ ഉദ്യോഗസ്ഥ ശശികല, ഭർത്താവ് മോഹൻ എന്നിവരാണ് ആശുപത്രിയിൽ ഒപ്പമുള്ളത്.