രാജ്യാന്തര സംഘടനയായ ഐയുസിഎൻനിന്റെ ചുവപ്പു പട്ടികയില്‍ സ്ഥാനംപിടിച്ചിരുന്ന അതീവ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ കൂട്ടത്തില്‍ നിന്ന് അടുത്തിടെ പുറത്തു കടന്ന മൃഗമാണ് ഹിമപ്പുലി. ശ്രദ്ധയോടെയുള്ള സംരക്ഷണ നടപടികളാണ് ഹിമപ്പുലികളുടെ എണ്ണം വർധിപ്പിക്കുന്നതില്‍ നിര്‍ണ്ണായകമായത്. ഈ നേട്ടം ലോകം ആഘേഷിച്ച സമയത്താണ് ഹിമാലയത്തിലെ പേരു വെളിപ്പെടുത്താത്ത ഒരു സ്ഥലത്തു നിന്നു പകര്‍ത്തിയ ഒരു ഹിമപ്പുലിയുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നത്.
വംശനാശത്തിന്‍റെ വക്കിൽ നിന്നും തിരിച്ചെത്തിയ ഹിമപ്പുലികളുടെ കഥയെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങളെന്നാണ് ഇപ്പോൾ ഇതിനെ വിശേഷിപ്പിക്കുന്നത്. കാരണം മരണത്തിന്‍റെ വക്കോളമെത്തിയ ശേഷം ഒരു ഹിമപ്പുലി ജീവിതത്തിലേക്കു തിരികെയെത്തുന്നതാണ് ഈ വിഡിയോ ദൃശ്യത്തിലുള്ളത്. മൈക്ക് ബിര്‍ക്ഹെഡ് എന്ന ഫൊട്ടോഗ്രാഫറും സംഘവുമാണ് ഈ വിഡിയോ പകര്‍ത്തിയത്.
കുത്തനെയുള്ള പര്‍വതച്ചെരുവിലൂടെ നടന്നു നീങ്ങുന്ന ഹിമപ്പുലിയാണ് ആദ്യം ദൃശ്യങ്ങളില്‍ കാണാൻ കഴിയുക. പാറമടക്കുകൾക്കിടയിലൂടെ നടക്കുന്നതിനിടെയിൽ അടിതെറ്റിയ ഹിമപ്പുലി ഏതാണ്ട് നാല്‍പ്പതടി താഴേക്കാണു വീണത്. വീഴ്ചക്കിടയില്‍ ശരീരം പല സ്ഥലത്തും തട്ടിയ ശേഷമാണ് പുലി താഴേക്കുപതിക്കുന്നത്. ദൃശ്യം കണ്ടു ഭയന്ന ഫൊട്ടോഗ്രാഫര്‍ പുലിയെ തിരഞ്ഞ് താഴേക്ക് ക്യാമറ തിരിച്ചു.
പാറയുടെ അതേ നിറം തന്നെയാണ് പുലിയുടേതെന്നതിനാല്‍ പെട്ടെന്നു കണ്ടെത്താനായില്ല. വീഴ്ച കണ്ടുനിന്നവർ പുലിയുടെ പൊടിപോലും കിട്ടില്ലെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി കൊണ്ട് സാരമായ പരിക്കോ അപകടമോ പറ്റിയ ലക്ഷണങ്ങളില്ലാതെ ഹിമപ്പുലി പതിയെ എഴുന്നേറ്റ് തന്‍റെ ഗുഹയെ ലക്ഷ്യമാക്കി നടന്നു. പുലിയുടെ വീഴ്ച പാറയിലേക്കോ മറ്റേ നേരിട്ടായിരുന്നെങ്കില്‍ ജീവന്‍ അപകടത്തിലായേനെ. ഭാഗ്യത്തിനു പുലി വീണത് പാറപ്പൊടി കൂടിക്കിടന്ന സ്ഥലത്തായതിനാലും പുലിയുടെ പുറത്തെ രോമം കട്ടികൂടിയതായതിനാലും വലിയൊരപകടത്തിൽ നിന്നാണ് പാവം ഹിമപ്പുലി തലനാരിഴയ്ക്കു രക്ഷപെട്ടത്.