തിരക്കില്ലെന്നു കരുതി ഒഴിവുദിനത്തിൽ സ്പെഷൽ വാർത്തയ്ക്ക് പുറപ്പെടാൻ തയാറായിരുന്ന ഒഴിവുദിനം. രാവിലെ ഒൻപതരയോടെ മൊബൈലിൽ ആശങ്കപ്പെടുത്തുന്ന വിളിയെത്തി. മാങ്കാവിലെ ഹോട്ടലിൽ കോളജ് വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. ആരാണ് മരിച്ചത്. എന്തു സംഭവിച്ചിട്ടുണ്ടാകും. പ്രായമെത്ര തുടങ്ങിയ സംശയങ്ങളോടെ ഞങ്ങളവിടെയെത്തി. കോഴിക്കോട് നഗരത്തിലെ പ്രമുഖ കോളജിലെ ഡിഗ്രി വിദ്യാർഥിയാണ് മരിച്ചത്. രക്തം വാർന്ന നിലയിൽ സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. മരിച്ചത് വെള്ളയിൽ സ്വദേശി ഷഹിലെന്ന് പൊലീസ് സ്ഥിരീകരണം. സ്വകാര്യ ആശുപത്രി പരിസരം നിറയെ ഷഹിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും.
ഷഹിലിന് സംഭവിച്ചതെന്ത്?
വിദേശ യാത്രയ്ക്ക് ടിക്കറ്റ് ഉറപ്പിച്ച സുഹൃത്തിന്റെ വകയായിരുന്നു സൽക്കാരം. ലഹരിനുരയാൻ വേറെ വഴി വേണ്ടല്ലോ. മദ്യവും ലഹരിഗുളികയും അങ്ങനെ യുവത്വത്തിന്റെ ആഘോഷം അതിരുകടന്നു. നിന്നെക്കാൾ എനിക്ക് കരുത്ത്, ഞാൻ തെളിയിക്കുമെന്ന് മൽസരം. ഒടുവിൽ അകത്താക്കിയതെല്ലാം ചുരുങ്ങിയ നേരംകൊണ്ട് ശരീരം വേണ്ടെന്ന് വച്ചു. ആഘോഷരാവ് കഴിഞ്ഞ് നേരം പുലരുമ്പോഴേയ്ക്ക് ഷഹിൽ തളർന്നു വീണു. രക്തം ചർദിച്ചു. നിലവിളിച്ച് കൂട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും എല്ലാം കഴിഞ്ഞിരുന്നു. ഇരുപത്തി രണ്ടിനപ്പുറം കടക്കാൻ ആ യുവാവിന് ആയുസുണ്ടായില്ല.
മരണത്തിലേയ്ക്ക് ഓടിപ്പോയത്......
ഒരുപാടുകാലം ഇനിയും സന്തോഷത്തോടെ ജീവിച്ചിരിക്കേണ്ടവൻ. എന്താണ് യഥാർഥ മരണകാരണം. പ്രാഥമിക പരിശോധനയിൽത്തന്നെ ലഹരിയുടെ അമിത ഉപയോഗം കാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആഘോഷം നടന്ന മുറിക്കുള്ളിൽ അതിനുള്ള വകയെല്ലാമുണ്ടായിരുന്നു. ചെറുപ്രായത്തിനിടയിൽ ഷഹിൽ നിരവധി തവണ ലഹരി ഉപയോഗിച്ചിരുന്നതായി തെളിഞ്ഞു. മരിക്കുന്നതിന് തലേന്നും സുഹൃത്തുക്കളുമായി നന്നായി ആഘോഷിച്ചു. മദ്യം, ലഹരിഗുളിക, ബ്രൗൺ ഷുഗർ ഇവ കണ്ടെത്തിയെങ്കിലും പൊലീസ് പിന്നീട് കൂടുതലൊന്നും വെളിപ്പെടുത്തിയില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സംശയത്തിന് സ്ഥിരീകരണമായി. മരണം അമിത ലഹരി ഉപയോഗത്തെത്തുടർന്ന്. ഷഹിലിന്റെ ശരീരത്തിൽ ഒട്ടേറെ മുറിവുകൾ ഡോക്ടർമാർ കണ്ടെത്തി. സിറിഞ്ച് ഉപയോഗിച്ചു കുത്തിവയ്ക്കുന്ന ലഹരി മരുന്നുകൾ ഉപയോഗിക്കുന്നവരിലാണ് സാധാരണയായി ഇത്തരത്തിൽ മുറിവുകൾ കാണാറുള്ളത്. കൈമുട്ടുകളുടെ താഴെയാണ് ഇവ കണ്ടെത്തിയത്. ശ്വാസകോശത്തിൽ നീർക്കെട്ടുണ്ടായിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഇത് വർഷങ്ങളായി ലഹരി ഉപയോഗിക്കുന്ന ആളാണ് മരിച്ചതെന്ന കാര്യവും തെളിയുന്നതിനിടയാക്കി.
ആഘോഷം ഇവരുടെ സന്തോഷം
ഒരിക്കലല്ല ഒരുപാട് തവണ നഗരത്തിലെ വിവിധ ഹോട്ടലുകളിൽ ഇവർ മുറിയെടുക്കാറുണ്ടെന്ന് തെളിഞ്ഞു. പലതവണ സുഹൃത്തുക്കൾ വിദേശത്ത് പോയി. മടങ്ങിവന്നു. അപ്പോഴും യുവാക്കൾ ഹരം കണ്ടെത്തിയത് ഈ മുറികളിലായിരുന്നു. കുട്ട്യോളുടെ ചെറുസന്തോഷത്തിന് തടയിടാൻ മാതാപിതാക്കളും ശ്രമിച്ചില്ല. അങ്ങനെയുണ്ടായിരുന്നുവെങ്കിൽ ഷഹിൽ ഇപ്പോഴും ഡ്യൂക് ബൈക്കിൽ നഗരം ചുറ്റിയേനെ.
അനിഷ്ടസംഭവത്തിന് സാക്ഷിയായി ആശുപത്രി പരിസരം
യുവാവിന്റെ മരണം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തന്‍ പി.ഡി ദിലീപ് കുമാറിനെ ഷഹിലിന്റെ ബന്ധുക്കൾ ക്രൂരമായി മർദിച്ചു. സഹോദരൻ നഷ്ടപ്പെട്ടതിന്റെ വേദനയ്ക്കിടയിൽ ഷഹിലിന്റെ മൂത്ത സഹോദരനും ആക്രമണത്തിൽ പങ്കാളിയായി. പൊലീസ് ഇടപെട്ടാണ് ദിലീപിനെ രക്ഷപ്പെടുത്തിയത്. ദിലീപിനെ ചവിട്ടി വീഴ്ത്തി തറയിലിട്ട് ഉപദ്രവിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ദിലീപ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
പൊലീസിന്റെ മെല്ലെപ്പോക്ക്; അന്വേഷണം വിപുലമാക്കി എക്സൈസ്
മരിച്ച വെള്ളയില്‍ സ്വദേശി ഷാഹിലിന്റെ സുഹൃത്തുക്കളുള്‍പ്പെടെ ഇരുപതുപേരില്‍ നിന്ന് മൊഴിയെടുത്തുവെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. അമിതമായി ലഹരി ഗുളിക ഉപയോഗിച്ചതാണ് യുവാവിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. അങ്ങനെയെങ്കില്‍ യുവാവിന് ലഹരിമരുന്ന് കിട്ടയതെങ്ങനെ. മറ്റാരുടെയെങ്കിലും പ്രേരണ പിന്നിലുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്. പൊലീസിന്റെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തില്‍ എക്സൈസ് ചില നടപടികള്‍ക്ക് രൂപം നല്‍കി. ആദ്യഘട്ടത്തില്‍ നഗരത്തിലെ പ്രധാന ഹോട്ടലുകളിലും ലോഡ്ജുകളിലും പരിശോധന നടത്തി. ഹോട്ടലുടമകള്‍ക്ക് കർശനനിര്‍ദേശം നല്‍കിയതിനൊപ്പം പൊതു ഇടങ്ങളില്‍ പ്രത്യേക സംഘമായി തിരിഞ്ഞുള്ള പരിശോധനയ്ക്കും തുടക്കമിട്ടു.
ഷഹിൽ ലഹരിമരുന്ന് കേസിലെ സാക്ഷി
കോഴിക്കോട് ·ലോഡ്ജ് മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കോളജ് വിദ്യാര്‍ഥി ഷഹില്‍ നേരത്തെ ലഹരി മരുന്ന് കേസിലെ സാക്ഷി. ലഹരിമരുന്നുമായി സുഹൃത്തിനൊപ്പം പിടിയിലായ ഷഹിലിനെ പൊലീസ് മാപ്പുസാക്ഷിയാക്കുകയായിരുന്നു. ഷഹില്‍ പതിവായി ലഹരി ഉപയോഗിച്ചിരുന്നതായും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. മാനസികാരോഗ്യ ഗുളികകളുമായി കഴിഞ്ഞ ജനുവരിയില്‍ ടൗണ്‍ പൊലീസ് പന്നിയങ്കര സ്വദേശിയായ യുവാവിനെ പിടികൂടിയിരുന്നു. നിട്രോസണ്‍ എന്ന പേരിലുള്ള 420 ഗുളികകളായിരുന്നു യുവാവിന്റെ കൈവശമുണ്ടായിരുന്നത്. ഇയാളെ പിടികൂടുമ്പോൾ ഷാഹിലും ഒപ്പമുണ്ടായിരുന്നു. ഗുളിക കൊണ്ടുവന്ന യുവാവിനെതിരേ കേസെടുക്കുകയും ഷാഹിലിനെ സാക്ഷിയാക്കുകയും ചെയ്തു. പൊലീസ് അന്വേഷണത്തില്‍ ഷാഹില്‍ ഗുളിക ഉപയോഗിക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഒരാഴ്ചയോളം ഷാഹിലിനോട് ദിവസവും പൊലീസ് സ്‌റ്റേഷനില്‍ എത്താന്‍ നിര്‍ദേശിച്ചു. ദിവസവും രാവിലെ ടൗണ്‍ പൊലീസ് സ്‌റ്റേഷനിലെത്തയിരുന്ന ഷാഹിലിനെ പൊലീസ് ലഹരി മരുന്ന് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ സംബന്ധിച്ചു ബോധവൽക്കരണവും നൽകിയിരുന്നു. എന്നിട്ടും... കുരുന്നുകൾ ഇതറിയാതെ പോകരുത്.