അമിത വേഗം മൂലമുണ്ടാകുന്ന അപകടത്തിന്റെ വാർത്തകൾ നാം നിരന്തരം കേൾക്കാറുണ്ട്. ഇരുചക്രവാഹനങ്ങൾക്കാണ് അമിതവേഗം കൂടുതൽ കുഴപ്പങ്ങളുണ്ടാക്കാറ്. നിയന്ത്രണം വിട്ടുന്ന ബൈക്കുകളിലെ യാത്രക്കാർക്ക് എന്തു സംഭവിക്കുമെന്ന് പറയാനാകില്ല. അത്തരത്തിലൊരു അപകടത്തിന്റെ വിഡിയോയാണിപ്പോള്‍ യൂട്യുബിൽ വൈറൽ ആയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം അരങ്ങേറിയത്.
170 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞ ഡ്യൂക്ക് 390 യാണ് അപകടത്തിൽപെട്ടത്. ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് ബൈക്ക് യാത്രികരായ ഹൃത്വിക് ചൗധരി(19), യശ്വന്ത്(21) എന്നിവർ മരിച്ചു. സമീപത്തെ വ്യാപാര സമുച്ചയത്തിലെ സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. വിജയവാഡയില്‍ ബിബിഎ, ബി.ടെക് പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഹരിയാന സ്വദേശിയായ യശ്വന്തും ആന്ധ്രാ സ്വദേശിയായ ഹൃത്വികും.
സുഹൃത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് ഞായറാഴ്ച പുലർച്ചെ മടങ്ങവെയാണ് അപകടം നടന്നത്. അമിത വേഗമായിരുന്നു അപകട കാരണമെന്നും 170 കി.മീ വേഗത്തിൽ വന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടി ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. കൂടാതെ ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.