തൃശൂർ∙ കേരളവർമ കോളജിലെ എംഎ മലയാളം ക്ളാസിലേക്കു വീൽചെയറിലെത്തുമ്പോൾ ബിജു പോൾ വിദ്യാർഥിയാണ്; ക്ളാസിലെത്തിക്കഴിഞ്ഞാൽ സഹപാഠികൾക്കു ജീവിതം പഠിപ്പിച്ചു കൊടുക്കുന്ന അധ്യാപകനും!വരവ് പ്രത്യേകം തയാറാക്കിയ ഓട്ടോറിക്ഷയിൽ. ക്ളാസിനു മുന്നിൽ എത്തിയാലുടൻ ഓടിയെത്തി സഹായിക്കുന്ന സഹപാഠികൾ. ബിജുവിനുവേണ്ടി മലയാളം ക്ളാസ് മൂന്നാം നിലയിൽനിന്നു താഴേക്കു മാറ്റിക്കൊടുത്തു കേരളവർമ കോളജ് അധികൃതർ.
23–ാം വയസ്സിൽ കൂട്ടുകാരുമൊത്തു കാറിൽ യാത്രചെയ്യുമ്പോൾ ലോറിയിടിച്ചുണ്ടായ അപകടമാണു മരത്താക്കര ചേർപ്പുക്കാരൻ ബിജു പോളിനെ വീഴ്ത്തിയത്. ഒപ്പമുണ്ടായിരുന്ന നാലുപേരുടെയും ജീവനെടുത്ത ദുരന്തം ബിജുവിനെ പാതി ജീവനെടുത്തു ബാക്കിയാക്കി. നെഞ്ചിനു താഴേക്ക് ചലനശേഷി നഷ്ടമായി. കിടപ്പിലേക്കും പതിയെ വീൽചെയറിലേക്കു മാറി.
പത്താംക്ളാസിൽ പഠനം നിർത്തി ജ്യേഷ്ഠനെ ജോലിയിൽ സഹായിക്കുകയായിരുന്നു ബിജു അന്ന്. പത്തുവർഷം വേണ്ടിവന്നു പാതിശരീരവുമായി ജീവിക്കാൻ പഠിക്കാൻ. കിടന്നാൽ എന്നും കിടന്നുപോകുമെന്നു മനസ്സുപറഞ്ഞു. അതിനു കാതുകൊടുത്തു. 2009ൽ കോയമ്പത്തൂരിലെ സഹായി എന്ന കേന്ദ്രത്തിൽനിന്നു കിട്ടിയ പരിശീലനം വീൽചെയറിലെ ജീവിതം ഒരു ബുദ്ധിമുട്ടല്ല എന്നു പഠിപ്പിച്ചു.