അഹമ്മദാബാദ് ∙ മൂന്നുവയസ്സുകാരി ഇഭ്യയുടെ കൊഞ്ചലുകൾ ഇനി അനാമികയിൽ അമ്മയുടെ വാത്സല്യം ചുരത്തില്ല. അവൾ അനാമിക പരിത്യജിച്ച ലോകത്തിലെ ഒരു മനുഷ്യക്കുഞ്ഞു മാത്രം. ജൈന സന്യാസം സ്വീകരിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന ശതകോടീശ്വര ദമ്പതികളിൽ ഭാര്യ അനാമികയും ഇന്നലെ സന്യാസ ദീക്ഷ സ്വീകരിച്ചു.
ശതകോടീശ്വര ദമ്പതികളിലെ സുമിത് റാത്തോഢ് കഴിഞ്ഞ ശനിയാഴ്ച ദീക്ഷ സ്വീകരിച്ചിരുന്നു. മകളെ ഉപേക്ഷിക്കുന്നതു സംബന്ധിച്ച നിയമനടപടികളിൽ കൃത്യത വരാതിരുന്നതു കാരണം അനാമിക ദീക്ഷ സ്വീകരിക്കുന്നതു മാറ്റിവച്ചിരുന്നു. മനുഷ്യാവകാശ പ്രവർത്തകരിൽനിന്നുള്ള പ്രതിഷേധം കാരണം ഇത് അനന്തമായി നീളുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ, ഇന്നലെ ലളിതമായ ചടങ്ങിൽ അനാമികയും തല മുണ്ഡനം ചെയ്തു വെള്ളയുടുത്തു. ശിശുവായ മകളെ ഉപേക്ഷിക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ചു പൊലീസിനോടും ജില്ലാ ഭരണകൂടത്തോടും സംസ്ഥാന ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടിയിരുന്നു. ഇഭ്യയുടെ രക്ഷാകർതൃത്വച്ചുമതല ഇനി അനാമികയുടെ പിതാവിനാണ്.