17–ാം വയസ്സിൽ തന്റെ പ്രണയത്തെ കണ്ടെത്തിയെന്ന് ഒരു ആൺകുട്ടി പറഞ്ഞാൽ സമൂഹം അതിനു പുല്ലുവില കൊടുക്കില്ല. അതൊക്കെ ഈ പ്രായത്തിൽ എല്ലാവർക്കും തോന്നുന്നതാണെന്ന് ഉറക്കെപ്പറഞ്ഞുകൊണ്ട് പോയിരിന്നു പഠിക്കെടായെന്നു പറഞ്ഞ് ശാസിക്കാനും മുതിർന്നവർ മടിക്കില്ല. എന്നാൽ ജയപ്രകാശ് എന്ന 17 വയസ്സുകാരൻ കുട്ടിക്ക് പ്രണയം ഒരു കളിതമാശയായിരുന്നില്ല. തന്റെ ഹൃദയത്തിന്റെ കാവൽക്കാരിയായ കൂട്ടുകാരിയെക്കുറിച്ച് ജീവിതത്തിലേക്കു കൂടെക്കൂട്ടിയതിനെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ.
''ഞാൻ ക്ലാസ്മുറിയിലിരിക്കുമ്പോഴാണ് ക്ലാസിനുപുറത്തുകൂടി ഒരു പെൺകുട്ടി നടന്നു പോകുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടത്. എത്രശ്രമിച്ചിട്ടും എനിക്കവളിൽ നിന്നും കണ്ണുകൾ പിൻവലിക്കാൻ സാധിച്ചില്ല. അവളെപ്പോലെ മറ്റാരും എന്റെ ഹൃദയത്തിൽ അത്രത്തോളം ആഴത്തിൽ പതിഞ്ഞിരുന്നില്ല. പതുക്കെ ഞങ്ങൾ കൂട്ടുകാരായി. ആ പെൺകുട്ടിയുടെ പേര് സുനിത. ക്ലാസുകൾ കഴിഞ്ഞ് ഞങ്ങൾ വെവ്വേറെ പട്ടണത്തിൽ ചേക്കേറി. വല്ലപ്പോഴുമുള്ള കൂടിക്കാഴ്ചകളിലോ ഫോൺവിളികളിലോ മാത്രം സൗഹൃദമൊതുങ്ങി.
2011 ൽ എനിക്കൊരു ഫോൺകോൾ ലഭിച്ചു. അതായിരുന്നു ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ്. വിളിച്ചത് ഞങ്ങളുടെ ഒരു കൂട്ടുകാരനാണ്. അവനു പറയാനുണ്ടായിരുന്നത് ഒരശുഭ വാർത്തയായിരുന്നു. സുനിതയ്ക്ക് ഒരു അപകടം പറ്റി. വാർത്തകേട്ട നിമിഷം തന്നെ ഞാൻ ആശുപത്രിയിലേക്കു കുതിച്ചു. അവിടെ ഞാൻ കണ്ടത് 90 വയസ്സു തോന്നിക്കുന്ന ഒരു പ്രാകൃതരൂപത്തെയാണ്. മുഖം മുഴുവൻ തകർന്ന് മുടിയും പല്ലും വായും ഒന്നുമില്ലാത്ത എന്റെ സുനിതയെ. ആ കാഴ്ചകണ്ട് ഞാനാകെ തകർന്നുപോയി. ആ നിമിഷത്തിലാണ് എനിക്കവളോടുള്ള പ്രണയം ഞാൻ തിരിച്ചറിഞ്ഞത്. ആ രാത്രിയിലാണ് എനിക്കവളെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നു ഞാൻ അവളോട് വെളിപ്പെടുത്തിയത്. സമ്മതമാണെന്നോ അല്ലെന്നോ അവൾ മറുപടി പറഞ്ഞില്ല. മറിച്ച് പൊട്ടിച്ചിരിച്ചു.
അങ്ങനെ സ്കൂൾ കാലഘട്ടം പിന്നിട്ട് 10 വർഷത്തിനു ശേഷം ഞാനെന്റെ പ്രണയത്തെ സ്വന്തമാക്കി. ഇതിനിടയ്ക്ക് ഞങ്ങൾക്കൊരുപാടു പ്രതിസന്ധികളെ തരണം ചെയ്യേണ്ടി വന്നു. സാമ്പത്തീക പ്രശ്നങ്ങൾ ഒരുവശത്ത്, ബന്ധുക്കളുടെ എതിർപ്പ് മറുവശത്ത് ഇതിനെയൊക്കെ അതിജീവിച്ചാണ് ഞങ്ങൾ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചത്. 2014 ൽ വിവാഹിതരായപ്പോൾ ഈ പ്രണയത്തിന് അധികം ആയുസ്സില്ലെന്ന് വിധിയെഴുതിയവരാണ് ഭൂരിപക്ഷവും ഇതുവരെയുള്ള ജീവിതംകൊണ്ടു ആ ധാരണ തെറ്റാണെന്നു ഞങ്ങൾ തെളിയിച്ചു.
ഇപ്പോൾ ഞങ്ങൾക്ക് രണ്ടു കുഞ്ഞുങ്ങളുണ്ട്. സന്തോഷമുള്ള പുലരികളെ വരവേറ്റുകൊണ്ടാണ് ഇപ്പോൾ ഞങ്ങൾ ഉണരുന്നത്. എന്റെ കൗമാരപ്രണയത്തെ സ്വന്തമാക്കിയതിൽ എനിക്കിപ്പോഴും അഭിമാനം മാത്രമേയുള്ളൂ''... ബീയിങ് യൂ എന്ന ഫെയ്സ്ബുക്ക് പേജിലാണ് ബാംഗ്ലൂർ സ്വദേശിയായ ജയപ്രകാശ് ജീവിത കഥ പങ്കുവെച്ചത്. ലക്ഷക്കണക്കിനു ലൈക്കുകളും ഷെയറുകളുമായി സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ് ഇവരുടെ പ്രണയ കഥ.