ദക്ഷിണ ഒാസ്ട്രേലിയയിലെ തുരുത്തുകളിൽ കാണപ്പെടുന്ന പാമ്പുകളാണ് ടൈഗർ സ്നേക്കുകൾ. വീര്യമേറിയ വിഷമുള്ള ഇവ നല്ല ഇറച്ചിക്കൊതിയൻമാരുമാണ്. എന്നാൽ തുരുത്തുകളിൽ കണ്ടെത്തിയ ഭൂരിഭാഗം പാമ്പുകളുടെയും കണ്ണുകൾ തകർന്നിരിക്കുന്നതായും തലയ്ക്ക് ഏറെ പരുക്കേറ്റിരിക്കുന്നതായും ഗവേഷകർ കണ്ടത്തി. ജന്തു ശാസ്ത്രജ്ഞനായ സർ ഡേവിഡ് അറ്റൺബോറോ ആണ് ഒടുവിൽ ഇതിന്റെ കാരണം കണ്ടെത്തിയത്.
അറ്റ്ലാന്റിക് സമുദ്രത്തിൽ ഏറെ കാണപ്പെടുന്ന സിൽവർ ഗള്‍സ് എന്ന കടൽക്കൊക്കുകളുടെ പ്രജനന കേന്ദ്രമാണ് ഇൗ തുരുത്തുകൾ. മുട്ടവിരിഞ്ഞിറങ്ങുന്ന പക്ഷിക്കുഞ്ഞുങ്ങളാണ് ഇറച്ചിക്കൊതിയൻമാരായ ടൈഗർ സ്നേക്കുകളുടെ ഇഷ്ടഭക്ഷണം.
എന്നാൽ കടൽകൊക്കുകൾ തങ്ങളുടെ കുഞ്ഞുങ്ങളെ തട്ടിയെടുക്കുന്ന പാമ്പുകളെ വെറുതെ വിടാറില്ല. ഇവയുടെ മൂർച്ചയേറിയ നീളൻ ചുണ്ട് പാമ്പുകളുടെ തലതകർക്കാൻ പോന്നവയാണ്. കടൽക്കൊക്കുകളുടെ കൊത്തേറ്റാണ് ടൈഗർ സ്നേക്കുകളുടെ കണ്ണുകൾ തകർന്നതെന്നും തലയ്ക്ക് സാരമായ പരിക്കേറ്റിരിക്കുന്നതെന്നും അറ്റൺബോറോ തന്റെ പഠനങ്ങളിലൂടെ വ്യക്തമാക്കുന്നു. പാമ്പുകളുടെ തല ലക്ഷ്യമാക്കിത്തന്നെ കൃത്യമാക്കി കൊത്താൻ കടല്‍കൊക്കുകൾക്ക് കഴിയുമെന്നും അദ്ദേഹം പറയുന്നു
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണങ്കിലും ഭക്ഷണക്രമത്തിൽ ഒരുമാറ്റവും വരുത്താൻ ടൈഗർ സ്നേക്കുകൾ തയ്യാറല്ല. കൂട്ടിൽ നിന്ന് പുറത്തിറങ്ങാത്ത പക്ഷിക്കുഞ്ഞുങ്ങളെ ഇവ പിടികൂടും. കാഴ്ചയില്ലാതായാലും ഇതിന് പാമ്പുകളെ സഹായിക്കുന്നത് അവയുടെ നീളൻ നാവുതന്നെ. നാവിലൂടെ ഗന്ധമറിഞ്ഞാണ് സഞ്ചാരവും ഇരതേടലുമെല്ലാം