പത്തുകോടിയുടെ ലോട്ടറിയടിച്ചയാളെ നാട്ടുകാർ അന്വേഷിക്കുമ്പോൾ ആരോടും കാര്യം പറയാതെ വീട്ടിൽ വിശ്രമത്തിലായിരുന്നു പാലത്തിങ്ങൽ ചുഴലിയിലെ മൂട്ടത്തറമ്മൽ മുസ്‌തഫ (48). സമ്മാനത്തുക 10 കോടിയാണെങ്കിലും നികുതികളും കമ്മിഷനും കഴിച്ച് മുസ്തഫയ്ക്കു കിട്ടുക 6.3 കോടി രൂപയാണ്.
സമ്മാനമടിച്ച ലോട്ടറിടിക്കറ്റ് എത്തുമെന്ന പ്രതീക്ഷയോടെ വെള്ളിയാഴ്ച രാത്രിവരെ പരപ്പനങ്ങാടിയിലെയും തിരൂരിലെയും ബാങ്ക് മാനേജർമാർ കാത്തിരുന്നു. മുസ്തഫയുടെ ‘കസ്റ്റഡിയിൽ’ വീട്ടിലായിരുന്നു ടിക്കറ്റ് അപ്പോൾ. നേരം പുലർന്നപ്പോൾ ബന്ധുക്കളുമായി ചർച്ച ചെയ്താണ് ടിക്കറ്റ് ഫെഡറൽ ബാങ്കിനു കൈമാറാൻ തീരുമാനിച്ചത്.
ബാങ്ക് അവധി ദിനമായിരുന്നു ഇന്നലെ. വിവരമറിഞ്ഞപ്പോൾ ബാങ്ക് മാനേജർ പി.സന്ധ്യയും അസിസ്റ്റന്റ് മാനേജറുമെത്തി ബാങ്ക് തുറന്നു. സന്ധ്യയെ നേരത്തെ കുടുംബത്തിന് അറിയാമായിരുന്നു. സമൂഹമാധ്യമങ്ങളിലും നാട്ടുകാർക്കിടയിലും പല സ്ഥലങ്ങളിൽനിന്നുള്ള സമ്മാനജേതാക്കളുടെ കഥ പ്രചരിക്കുന്നതെല്ലാം മുസ്തഫ അറിഞ്ഞിരുന്നു. അതല്ല സത്യമെന്ന് ആരോടും പറഞ്ഞില്ലെന്നു മാത്രം.
പിതാവിന്റെ കച്ചവട സംരഭത്തിൽ ഡ്രൈവറായി സഹായിക്കുകയായിരുന്നു മുസ്തഫ ചെയ്തിരുന്നത്. മുൻപ് കൊപ്രയും തേങ്ങയും കടലുണ്ടിപ്പുഴ വഴി കോഴിക്കോട്ടങ്ങാടിയിൽ എത്തിക്കാൻ 12 തോണികളുണ്ടായിരുന്നു കുടുംബത്തിന്. റോഡ് സൗകര്യമായതോടെ രണ്ടുചെറിയ ലോറികൾ വാങ്ങി. ഒട്ടേറെ ഭൂമിയും സ്വന്തമായുണ്ടായിരുന്നു.
കച്ചവടം പാളിയതും പിന്നീടുവന്ന ബാധ്യതകളുമൊക്കെയായി ക്ഷയിച്ചു. മുസ്തഫ ഗൾഫിൽ രണ്ടുവർഷം ജോലി ചെയ്‌തു. പച്ചപിടിക്കാതെ നാട്ടിൽ തിരിച്ചെത്തി, വീണ്ടും ഡ്രൈവറായി. പ്രയാസങ്ങൾക്കിടയിലാണ് ഭാഗ്യം തുണച്ചത്.
മുബസിന, മുഫ്‌ന, വിദ്യാർഥികളായ മുഹമ്മദ് മുനീർ, മുജീബ് റഹ്‌മാൻ എന്നിവരാണു മക്കൾ.