വാഹനപരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്ത ബൈക്ക് സ്റ്റേഷനിലേക്കു കൊണ്ടുപോകാൻ പൊലീസുകാരനും ഹെൽമറ്റ് ധരിക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ എത്തിയതു നേരിയ സംഘർഷത്തിനിടയാക്കി.ഇന്നലെ രാവിലെ ആലുംമൂട് ജംക്‌ഷനു സമീപമായിരുന്നു നാടകീയ സംഭവങ്ങൾ. അഞ്ചാലുംമൂട് പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടെ മൂന്നുപേരുമായെത്തിയ ബൈക്ക് കസ്റ്റഡിയിലെടുത്തു.
ബൈക്ക് ഓടിച്ചയാളെയും കയറ്റി സ്റ്റേഷനിലേക്കു കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണു നാട്ടുകാരായ യുവാക്കൾ എത്തിയത്. ബൈക്ക് ഓടിക്കുന്ന പൊലീസുകാരനും ഹെൽമറ്റ് ധരിക്കണമെന്ന് അവർ ആവശ്യപ്പെട്ടതോടെ വാക്കേറ്റമായി. പൊലീസുകാരനെ തടഞ്ഞു ഹെൽമറ്റ് ധരിക്കാൻ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. സ്ഥലത്തുണ്ടായിരുന്ന എസ്ഐയും സംഘവും ബലപ്രയോഗത്തിലൂടെ പൊലീസുകാരനെ ബൈക്കുമായി കടത്തിവിട്ട് പ്രശ്നത്തിൽ നിന്നു തലയൂരി.
ഹെൽമറ്റ് ധരിക്കാത്തതിന്റെ പേരിൽ ഇരുചക്രവാഹനയാത്രികരെ കൺട്രോൾ റൂം പൊലീസ് സംഘം വാഹനം വട്ടംവച്ചു പിടികൂടാൻ ശ്രമിക്കുന്നതു മറ്റു വാഹനങ്ങൾ അപകടത്തിൽപെടുന്നതിനിടയാക്കുന്നതായി പരാതിയുണ്ട്. അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലേക്കു നിയോഗിക്കപ്പെട്ടിട്ടുള്ള കൺട്രോൾ റൂം പൊലീസിന്റെ വാഹനമാണ് ഹെൽമറ്റ് ധരിക്കാത്ത ഇരുചക്രവാഹനയാത്രികർക്കു മുന്നിൽ ഇടുന്നത്. ഇതുമൂലം ഗതാഗതക്കുരുക്കും ഉണ്ടാകാറുണ്ട്.