കാത്തിരുന്ന 10 കോടിയുടെ തിരുവോണം ബംപർ നറുക്കെടുത്തപ്പോൾ ജേതാവിനെ കാണാനില്ല. ലോട്ടറി ടിക്കറ്റ് തിരൂരിലെ കെഎസ് ഏജൻസിയിൽനിന്ന് പരപ്പനങ്ങാടിയിലെ ഐശ്വര്യ സബ് എജൻസി വരെ എത്തിയതും വിറ്റതും വിൽപനക്കാർക്ക് ഓർമയുണ്ടെങ്കിലും വാങ്ങിയയാളുടെ മുഖം മനസ്സിൽ തെളിയുന്നില്ല. ‘ഇതാണു ഞങ്ങൾ പറഞ്ഞ കോടീശ്വരൻ’ എന്ന അടിക്കുറിപ്പോടെ പലരുടെയും ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും യഥാർഥ കോടീശ്വരൻ പുറത്തെത്തിയിട്ടില്ല.
നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 10 കോടി രൂപ പരപ്പനങ്ങാടിയിൽ വിറ്റ എജെ 442876 ടിക്കറ്റിനാണ് ലഭിച്ചത്. ഐശ്വര്യ ലോട്ടറി ഏജൻസിയിലെ കൊട്ടന്തല പൂച്ചേങ്ങൽകുന്നത്ത് ഖാലിദാണ് ടിക്കറ്റ് വിറ്റത്. ഖാലിദ് പരപ്പനങ്ങാടി ബസ് സ്‌റ്റാൻഡിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്നാണ് ഊഹം. മുൻപ് ഒരു കോടി രൂപയുടെ അക്ഷയ ലോട്ടറി പരപ്പനങ്ങാടിയിൽ അടിച്ചപ്പോഴും ഭാഗ്യവാനെ കണ്ടെത്താൻ ദിവസങ്ങൾ കാത്തിരിക്കേണ്ടി വന്നിരുന്നു.
സമ്മാനത്തുകയായ 10 കോടി രൂപയിൽ ഏജൻസി കമ്മിഷനായി ഒരു കോടി രൂപ ലഭിക്കുമെന്നും അതിൽനിന്ന് 10 ലക്ഷം രൂപ നികുതി കിഴിച്ച് ബാക്കി വിൽപനക്കാരന് ലഭിക്കുമെന്നും ഏജൻസി ഉടമ പി.സുധീഷ് പറഞ്ഞു. സമ്മാനജേതാവിനെ കണ്ടെത്തൽ ഖാലിദിന്റെക്കൂടി ആവശ്യമാണിപ്പോൾ. കഴിഞ്ഞ വർഷം ഇതേ ഏജൻസി വിറ്റ ടിക്കറ്റിന് അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ ലഭിച്ചിരുന്നു. ആളെ കിട്ടിയില്ലെങ്കിലും വാദ്യമേളങ്ങൾ ഒരുക്കിയും മധുരം വിതരണം ചെയ്തും തിരൂരിലെ ഏജൻസി ‘സമ്മാനവിജയം’ ആഘോഷിച്ചു.