വൈപ്പിൻ ∙ നാലുചുറ്റും ഓളം തല്ലുന്ന ജലപ്പരപ്പ്. ഇടയ്ക്കിടെ ഉയർന്നു ചാടി മിന്നി വെള്ളത്തിലേക്കു തന്നെ മറയുന്ന പൂമീനുകൾ. വിളിപ്പാടകലെയുള്ള കടൽത്തീരത്തുനിന്നു വീശിയടിക്കുന്ന കുളിർമയുള്ള കാറ്റ്. അപ്പപ്പോൾ പിടിച്ചെടുക്കുന്ന മീനും വീട്ടമ്മമാരുടെ കൈപ്പുണ്യവും ചേർന്നൊരുക്കുന്ന രുചികരമായ ഊണ്.
ഇതെല്ലാം നേരിട്ടനുഭവിക്കണമെന്നുള്ളവർക്കു ഞാറയ്ക്കൽ അക്വാ ടൂറിസം സെന്ററിലേക്കു വരാം. വിശാലമായ ചെമ്മീൻ കെട്ടുകൾക്കു നടുവിൽ ഒരുക്കിയ കുടിലുകൾ സന്ദർശകരെ കാത്തിരിക്കുന്നു. ഒരു മാസം മുൻപ് ഈ കുടിലുകൾ ഒരുക്കുമ്പോൾ ഫാം അധികൃതരുടെ പ്രതീക്ഷയ്ക്ക് ഒരു പരീക്ഷണമെന്നതിനപ്പുറത്തേക്കു നീളമില്ലായിരുന്നു.
എന്നാൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പറഞ്ഞും കേട്ടും ആളുകൾ എത്തിത്തുടങ്ങിയതോടെ ഇപ്പോൾ കുടിലുകളിൽ കയറണമെങ്കിൽ ദിവസങ്ങൾക്കു മുൻപേ ബുക്കിങ് വേണമെന്ന അവസ്ഥയായിരിക്കുകയാണെന്നു ബന്ധപ്പെട്ടവർ പറയുന്നു. ഏറെയും കുട്ടികൾ സഹിതമെത്തുന്ന കുടുംബങ്ങളാണു കൂടുതൽ.
പലരും നിർദിഷ്ട സമയം കഴിഞ്ഞിട്ടും വീണ്ടും പാസ് എടുത്തു കുടിലുകളിൽ തങ്ങുന്ന സ്ഥിതിയായതോടെ അതിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തി പാക്കേജ് കൂടുതൽ ആകർഷകമാക്കാൻ നിർബന്ധിതരായെന്നു ഫാം മാനേജർ നിഷ പറയുന്നു.
തുടക്കത്തിൽ മൂന്നു മണിക്കൂർ കുടിലിൽ തങ്ങുന്നതിന് ഒരാൾക്കു നൂറു രൂപയായിരുന്നു നിരക്ക്. ഇത്തരത്തിൽ എത്തുന്ന കുടുംബങ്ങളിൽ പലരും മൂന്നു മണിക്കൂറിനു ശേഷവും തുടരാൻ താൽപര്യം പ്രകടിപ്പിച്ചു തുടങ്ങിയതോടെയാണു കുടുംബങ്ങൾക്കു മാത്രമായി പ്രത്യേക പാക്കേജ് ആവിഷ്ക്കരിച്ചത്.
ഇതുപ്രകാരം ഒരാൾക്കു 250 രൂപ നിരക്കിൽ നൽകിയാൽ കുടുംബങ്ങൾക്കു രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചുവരെ കുടിലിൽ തങ്ങാൻ കഴിയും. ചായ, ഉച്ചയൂണ് എന്നിവ അതതുസമയങ്ങളിൽ കുടിലിൽ എത്തിച്ചു നൽകും. അതിനു പ്രത്യേക ചാർജില്ല. വീട്ടിൽ നിന്നു ഭക്ഷണം കൊണ്ടുവരുന്നവർക്കു കുടിലിലിരുന്നു കഴിക്കുന്നതിനും തടസ്സമില്ല. എന്നാൽ ഒറ്റയ്ക്കൊറ്റയ്ക്ക് എത്തുന്നവർക്ക് ഈ പാക്കേജ് ലഭ്യമല്ല. ഒരേസമയം പന്ത്രണ്ടു പേർക്കുവരെ കുടിലിൽ തങ്ങാൻ കഴിയും.
ഫിഷറീസ് വകുപ്പിനു കീഴിൽ, ഞാറയ്ക്കൽ ആശുപത്രിപ്പടിക്കു പടിഞ്ഞാറേക്കുള്ള ആറാട്ടുവഴി കടപ്പുറം റോഡിന്റെ വശത്താണു സെന്റർ. ഏക്കർ കണക്കിനുള്ള വിശാലമായ ഫാമിനെയും മനോഹരമായ പരിസരപ്രദേശങ്ങളെയും കുറിച്ചു കേട്ടറിഞ്ഞു കൂടുതൽ ആളുകൾ എത്തിത്തുടങ്ങിയതോടെ ഇവിടം വിനോദ സഞ്ചാര കേന്ദ്രമായി മാറുകയായിരുന്നു. ഫോൺ : 94970 31280.