കള്ളുഷാപ്പിലെത്തി മദ്യപിച്ച പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പിതാവ് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കു മദ്യം നൽകിയതിനു ഷാപ്പ് ജീവനക്കാരനെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു.പാരലൽ കോളജിലെ പ്ലസ് വൺ വിദ്യാർഥികളാണ് അവധി ആഘോഷിക്കാൻ മുണ്ടിയെരുമയ്ക്കു സമീപമുള്ള ഷാപ്പിലെത്തിയത്. മകൻ വെയ്റ്റിങ് ഷെഡിൽ ഇരിക്കുന്നതു കണ്ടു പിതാവു ചെന്നപ്പോൾ കള്ളിന്റെ രൂക്ഷഗന്ധം. വിവരം തിരക്കിയെങ്കിലും കുട്ടികൾ ഒന്നും വിട്ടുപറഞ്ഞില്ല. തുടർന്നു പിതാവ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു.
കള്ളു കുടിച്ച കാര്യം കുട്ടികൾ പൊലീസിനോടു സമ്മതിച്ചു. മൂന്നു വിദ്യാർഥികളിൽനിന്നും രക്ഷിതാക്കളുടെ സാന്നിധ്യത്തിലാണു പൊലീസ് വിവരം എടുത്തത്.നെടുങ്കണ്ടം എസ്ഐ ഇ.കെ.സോൾജിമോന്റെ നേതൃത്വത്തിൽ പൊലീസ് ഷാപ്പിലെത്തി വിതരണക്കാരൻ കമ്പംമെട്ട് കരിങ്ങഴയിൽ സിജുവിനെ (47) അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.വൈദ്യപരിശോധന പൂർത്തിയാക്കി കൗൺസലിങ്ങും നടത്തിയശേഷമാണു വിദ്യാർഥികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചത്.
പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകരുതന്നതു നിയമവിരുദ്ധം
പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്കു മദ്യമോ ലഹരിപദാർഥമോ വിതരണം ചെയ്യുന്നതു ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ഗുരുതര സ്വഭാവമുള്ള കുറ്റമാണ്.പ്രായപൂർത്തിയാകാത്തവർക്കു മദ്യമോ ലഹരിവസ്തുക്കളോ നൽകുന്നത് അബ്കാരി നിയമം അനുസരിച്ചും കുറ്റകരം.ഇങ്ങനെ ചെയ്താൽ വ്യാപാരസ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കാം. 5000 മുതൽ 20,000 രൂപവരെ പിഴയും ഈടാക്കാം.