അതിർത്തി കടന്നുള്ള ആക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും വെല്ലുവിളികളുമൊന്നും അവിടെയുണ്ടായിരുന്നില്ല. അമൃത ആശുപത്രിയിലെ ഡോക്ടർമാരുടെ മനസ്സിൽ ആ പതിനാലുകാരനെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരണമെന്ന ദൃഢനിശ്ചയം മാത്രമാണു നിറഞ്ഞുനിന്നത്.
അവരുടെ കരങ്ങൾ അതിനൊത്തു ചലിച്ചതോടെ പാക്കിസ്ഥാനിലെ ഫൈസലാബാദ് സ്വദേശിയായ ഇദ്രസ് അരിയാന് പുതിയൊരു ജീവിതം കിട്ടി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോടും വീസ അനുവദിച്ച ഇന്ത്യൻ ഹൈക്കമ്മിഷനോടും സൗജന്യ ചികിൽസ നൽകിയ അമൃത ആശുപത്രി, റോട്ടറി അധികൃതരോടുമുള്ള നന്ദി മനസ്സിൽ നിറച്ച് അരിയാൻ ഇന്ന് അമ്മ റോസ് റിഫാത്തിനൊപ്പം പാക്കിസ്ഥാനിലേക്കു തിരിക്കും.
ജന്മനാലുള്ള ഹൃദയത്തകരാർ മൂലം ജീവിതം വഴിമുട്ടിയ അവസ്ഥയിലായിരുന്നു നാലു മാസം മുൻപ് അരിയാൻ. അടിയന്തരമായി ഹൃദയശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ ജീവിക്കാൻ ബുദ്ധിമുട്ടാണെന്ന് ഡോക്ടർമാർ വിധിയെഴുതി. പാക്കിസ്ഥാനിലെ ആശുപത്രികളിലെ ചികിൽസാച്ചെലവ് വഹിക്കാൻ അമ്മ റിഫാത്തിനു മുന്നിൽ വഴിയൊന്നും തെളിഞ്ഞില്ല. അപ്പോഴാണു റോട്ടറി ക്ലബിന്റെ ‘ഗിഫ്റ്റ് ഓഫ് ലൈഫ്’ പദ്ധതി അരിയാന്റെ സഹായത്തിനെത്തുന്നത്. പാക്കിസ്ഥാനിലെ റോട്ടറി അധികൃതർ ഇന്ത്യൻ അധികൃതരുമായി ബന്ധപ്പെട്ടു. അരിയാനെ അമൃത ആശുപത്രിയിലേക്ക് എത്തിക്കാനായി ഡോ.എ.സി. പീറ്ററുടെ നേതൃത്വത്തിൽ പിന്നീടു ശ്രമം. പക്ഷേ, വീസ പ്രശ്നങ്ങൾ മൂലം രണ്ടു മാസം പിന്നെയും നഷ്ടപ്പെട്ടു.
വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലിലൂടെയാണ് അരിയാനും അമ്മയ്ക്കും വീസ നൽകാൻ ധാരണയായത്. കൊച്ചിയിൽ അമൃത ആശുപത്രിയുടെ പരിസരംവിട്ടു പോകരുതെന്ന വ്യവസ്ഥയോടെ വീസ അനുവദിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 30ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അരിയാന്റെ ശസ്ത്രക്രിയ ഡോ.പി.കെ. ബ്രിജേഷ്, ഡോ.ആർ. കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഈ മാസം രണ്ടിനാണു നടത്തിയത്.