അഗളി (പാലക്കാട്)∙ വീടിന്റെ പണി തീർക്കാൻ രണ്ടു ലക്ഷം രൂപയെങ്കിലും വേണം. ഹൃദയവാൽവിനു തകരാറുള്ള സഹോദരൻ രാകേഷിനു വിദഗ്ധ ചികിത്സയും ലഭിക്കണം.
വീട്ടുപകരണങ്ങൾ വാങ്ങണം. ഇതിലെല്ലാം വലുതാണ് എട്ടു വയസ്സുകാരി ആരതിയുടെ ആവശ്യം. അവൾക്കും സഹോദരങ്ങൾക്കും പഠിക്കാൻ പുസ്തകവും യൂണിഫോമും കുടയും ബാഗും വേണം. അട്ടപ്പാടി കൊല്ലങ്കടവ് ഊരിനടുത്തു ഞായറാഴ്ച വൈകിട്ടു കനത്ത പേമാരിയിലുണ്ടായ മണ്ണിടിച്ചിലിൽ വീടു നഷ്ടപ്പെട്ട ആരതിയുടെ കുടുംബത്തിന് എല്ലാം ഒന്നിൽനിന്നു തുടങ്ങണം.
ഞായറാഴ്ചയിലെ നടുക്കുന്ന സായാഹ്നത്തെ മറക്കാൻ ശ്രമിക്കുകയാണ് ആരതി. എന്നാൽ ഈ ബാലികയുടെ മൂന്നു സഹോദരങ്ങൾക്കു ചേച്ചിയെ മറക്കാനാകില്ല. സ്വന്തം ജീവൻ അവഗണിച്ച് ആരതിയാണു തന്റെ ജീവന്റെ ജീവനായ സഹോദരങ്ങളെ ജീവിതത്തിലേക്കു കൈപിടിച്ചുയർത്തിയത്. സഹോദരങ്ങളെ രക്ഷിക്കാനുള്ള തത്രപ്പാടിൽ ആരതി അരയ്ക്കൊപ്പം ചേറിലകപ്പെട്ടു. തന്നെ ഉപേക്ഷിച്ചു രക്ഷപ്പെടാനാണ് ആരതി സഹോദരങ്ങളോടു പറഞ്ഞത്. എന്നാൽ ആ പിഞ്ചു കുഞ്ഞുങ്ങൾ ചേച്ചിയെ വലിച്ചു ജീവിതത്തിലേക്കു കരകയറ്റി.
ഇന്നലെ, പാക്കുളത്തെ കടയിൽ നിന്നു ട്രൈബൽ ഓഫിസർ നിസാറുദ്ദീൻ വാങ്ങിക്കൊടുത്ത പുത്തനുടുപ്പണിഞ്ഞപ്പോൾ ആരതിയുടെയും സഹോദരങ്ങളുടെയും മുഖം വിടർന്നു. ഇവരെക്കുറിച്ചു മനോരമയിലൂടെ വായിച്ചറിഞ്ഞാണു പട്ടിക വർഗ വകുപ്പ് അധികൃതരെത്തിയത്. കുട്ടികൾക്കും അമ്മ മല്ലികയ്ക്കും പുത്തനുടുപ്പും കിടക്കാൻ പായയും ചെരിപ്പും തൽക്കാലത്തേക്കുള്ള ഭക്ഷണസാധനങ്ങളും വാങ്ങിനൽകി. തങ്ങളുടെ വീടുപണി പൂർത്തിയാക്കാനും പഠന സഹായത്തിനും സുമനസ്സുകളുടെ സഹായമെത്തുമെന്ന പ്രതീക്ഷയിലാണിവർ.