ഡൽഹിയുടെ ഏതോ കോണിൽ, ഒരു ഇരുണ്ട മുറിയിൽ, ദേഹമാസകലം വേദനിച്ച് ഒന്ന് കരയാൻ പോലുമാകാതെ കിടക്കുമ്പോൾ അവൾക്ക് ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളു, താന്‍ ഉപേക്ഷിച്ച വീട്ടുകാരെ ഒരുനോക്ക് കാണണം. പ്രേമം തലയ്ക്ക് പിടിച്ച് ഇതുവരെ കാണാത്ത ഒരാളുടെ കൂടെ ഇറങ്ങിപ്പോകാൻ തീരുമാനിച്ചപ്പോൾ ഒരു നല്ല വിവാഹ ജീവിതം മാത്രമെ ആ 16കാരി സ്വപ്നം കണ്ടുള്ളു. പക്ഷേ അവളെ കാത്തിരുന്നത് ഒരു പെണ്ണും ജീവിതത്തില്‍ തനിക്ക് സംഭവിക്കരുതെയെന്ന് കരുതുന്ന ദുരന്തമാണ്.
ബംഗാൾ സ്വദേശിനിയായ യുവതിയാണ് മൊബൈല്‍ ഫോണിൽ പരിചയപ്പെട്ട ആളുമായി അടുത്ത് അയാൾ നൽകിയ വിവാഹ വാഗ്ദാനവും വിശ്വസിച്ച് വീടുവിട്ടിറങ്ങിയത്. അവള്‍ക്ക് അയാളിലുണ്ടായ വിശ്വാസം പാടെ തകർത്തുക്കൊണ്ട് അന്നുതന്നെ അയാൾ ഒരു ഇടനിലക്കാരന്റെ സഹായത്തോടെ അവളെ ഡല്‍ഹി ജിബി. റോഡിലുള്ള വേശ്യായലയത്തിലെത്തിച്ചു. ദിവസവും കുറഞ്ഞത് 20 പേരുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ കുട്ടി നിർബന്ധിതയായിരുന്നു. ഇതിന് വഴങ്ങിയില്ലെങ്കിൽ മർദനത്തിന് പുറമെ പട്ടിണിക്കിടുകയും ചെയ്തു. രാവിലെ 10 മണിയാകുമ്പോഴേക്കും പുതുവസ്ത്രങ്ങളണിഞ്ഞ്, മുഖത്ത് ചായം പൂശി ആവശ്യക്കാർക്ക് മുന്നിൽ തയ്യാറായിരിക്കണം. ഇത് അവസാനിക്കുന്നത് പുലർച്ചെ നാലരയ്ക്കാണ്. അച്ഛന്റെ പ്രായമുള്ളവർ വരെ അവിടത്തെ സന്ദർശകരായിരുന്നു.
ഒരു ദിവസം ഭാഗ്യം അവളുടെ കൂടെയായിരുന്നു. തന്റെ സന്ദർശകരിലൊരാളുടെ ഫോണിൽ നിന്നു അയാളറിയാതെ അവൾ തന്റെ അമ്മയെ വിളിച്ച് താന്‍ ഡൽഹിയിലുണ്ടെന്ന കാര്യം വീട്ടുകാരെ അറിയിച്ചു. വീട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്താനായില്ല. ഈ അവസരത്തിലാണ് കുട്ടി വിവരം അറിയിച്ച ഫോണിൽ നിന്നും വീണ്ടും കോൾ വന്നത്. ഇത്തവണ ഫോൺ എടുത്തത് കുട്ടിയുടെ സഹോദരിയായിരുന്നു. അപ്പുറത്ത് സ്ത്രീ ശബ്ദം കേട്ട അയാൾ സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചു. കുട്ടിയുടെ സഹോദരിയെ ഡൽഹിയിലേക്ക് ക്ഷണിച്ച് അയാളുടെ ഫോട്ടോയും വിലാസവും അയച്ചു കൊടുക്കുകയും ചെയ്തു. ഈ വിവരങ്ങൾ അവർ പൊലീസിന് കൈമാറി ഇതിനെ തുടർന്ന് പൊലീസ് ഇയാളെ വിളിച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കുട്ടി ജിബി റോഡിൽ തന്നെയുണ്ടെന്ന് മനസ്സിലാക്കിയത്.
തുടർന്ന് പൊലീസ് വീണ്ടും തിരച്ചില്‍ നടത്തി. ഇത്തവണയും കുട്ടിയെ കണ്ടെത്താനായില്ല. ഒടുവിൽ പൊലീസിന്റെ നിരന്തരമായ തിരച്ചിലില്‍ സഹികെട്ട് കുട്ടിയെ തിരിച്ചേൽപ്പിക്കാൻ മനുഷ്യക്കടത്ത് സംഘത്തിലെ അംഗങ്ങള്‍ തന്നെ തയ്യാറാവുകയായിരുന്നു. കുട്ടിയെ അവർ തിരികെ കൊല്‍ക്കൊത്തയിലെത്തിച്ചു. ഇത്ര ചെറുപ്പത്തില ഇത്രയും ക്രൂരതയ്ക്ക് ഇരയാകേണ്ടി വന്നതിനാൽ കുട്ടിയിപ്പോൾ കൗൺസലിങിന് വിധേയയാണ്. പൂര്‍ണ്ണ ഗർഭിണിയായ സഹോദരിയുടെ സമയോചിതമായ ഇടപെടൽ മൂലമാണ് അഞ്ചു മാസത്തെ യാതനകൾക്കൊടുവിൽ കുട്ടിയെ രക്ഷിക്കാനായത്.