അഗളി(പാലക്കാട്)∙ ‘ചിലപ്പോൾ ഞാൻ ചത്തുപോകും. കുഞ്ഞിനെയും കൊണ്ടു രക്ഷപ്പെട്ടോ’, അരയ്ക്കൊപ്പം മണ്ണിൽ പുതഞ്ഞു നിൽക്കുമ്പോൾ ആരതി സഹോദരങ്ങളോടു വിളിച്ചു പറഞ്ഞു. സർവതും വിഴുങ്ങിയ മണ്ണിൽ നിന്ന് അവരെ മൂന്നു പേരെയും രക്ഷിച്ച ചേച്ചിയല്ലേ...അങ്ങനെ ഉപേക്ഷിക്കാനാകുമോ.
മണ്ണിടിഞ്ഞു തകർന്ന കൂരയ്ക്കുള്ളിൽ നിന്നു മൂന്നു കുഞ്ഞു സഹോദരങ്ങളെ രക്ഷിച്ച എട്ടു വയസുകാരി ആരതി, അട്ടപ്പാടിയുടെ മഴദുരന്തങ്ങൾക്കു മേൽ തലയുയർത്തി നിൽക്കുന്നു. അഗളി കൊല്ലങ്കടവ് ഊരിനടുത്തു ഞായർ വൈകിട്ടു മൂന്നരയോടെയുണ്ടായ മണ്ണിടിച്ചിലിൽ നിന്നാണ് ആരതി കൂടപ്പിറപ്പുകളായ ആറും അഞ്ചും മൂന്നും വയസുളള രേവതിക്കും അശ്വതിക്കും രശ്മിക്കും രക്ഷകയായത്.
അച്ഛൻ രവിയും അമ്മ മല്ലികയും സഹോദരൻ രാകേഷും ദൂരെ മരുന്നു പറിക്കാൻ പോയിരിക്കുകയായിരുന്നു. പുല്ലു മേഞ്ഞ കുടിലിൽ കുട്ടികൾ ഒറ്റയ്ക്ക്. കട്ടൻ കാപ്പിയിട്ട്, അരിവറുത്തുകൊണ്ടിരിക്കുമ്പോഴാണ് കൂരയുടെ തൂണുകൾ മുന്നോട്ടു ചരിയുന്നതായി ആരതി കണ്ടത്. പുറത്തിറങ്ങി നോക്കുമ്പോൾ മുന്നിലെ മുറ്റം ഇടിഞ്ഞിരിക്കുന്നു. വീടിനു പുറകിലെ ഉയർന്ന മൺതിട്ട താഴോട്ടു പതിക്കുന്നതും കണ്ടു. അകത്തേക്കു പാഞ്ഞ ആരതി രശ്മിയെ കോരിയെടുത്തു. രേവതിയോടും അശ്വതിയോടും ഓടാൻ പറഞ്ഞു പുറകെ പുറത്തേക്കു കുതിച്ചു.
സഹോദരങ്ങളെ ഇരുവരെയും സുരക്ഷിത സ്ഥാനത്തെത്തിച്ചെങ്കിലും രശ്മിയെ ചുമന്നോടിയ ആരതി അരയോളം മണ്ണിൽ പുതഞ്ഞു പോയി. കയ്യിലിരുന്ന കുട്ടിയെ സഹോദരങ്ങൾക്ക് ഒരുവിധത്തിൽ കൈമാറിയ അവൾ, അനുജത്തിയെയും കൊണ്ടു രക്ഷപ്പെടാനാണു സഹോദരങ്ങളോടു പറഞ്ഞത്. ചേച്ചിയെ ഉപേക്ഷിച്ചു പോകാൻ രേവതിയും അശ്വതിയും തയാറായില്ല. രശ്മിയെ പറമ്പിലെ പൊന്തക്കുള്ളിലിരുത്തി ഇരുവരും ആരതിയെ മണ്ണിൽ നിന്നു വലിച്ചുകയറ്റി.