ലൊസാഞ്ചൽസ്∙ അതേ നീലക്കണ്ണുകൾ; നിറഞ്ഞുതുളുമ്പുന്ന അതേ ഊർജം. ചുറ്റുമിരിക്കുന്ന പത്തൊൻപതു ‘മക്കളി’ലേറെപ്പേരും തന്നെപ്പോലെ തന്നെയാണല്ലോയെന്ന സന്തോഷത്തിൽ കണ്ണുനിറഞ്ഞ മൈക്കൽ റുബിനോ ആ സമാഗമം ശരിക്കും ആഘോഷിച്ചു. അജ്ഞാതരായി തുടരുന്ന ബീജദാതാക്കളിൽനിന്നു വ്യത്യസ്തനായ അമേരിക്കക്കാരന് ആ അനുഭവം മാന്ത്രിക കഥകളിൽനിന്ന് അടർത്തിയെടുത്തതു പോലെ.
16നും 21നും ഇടയിൽ പ്രായമുള്ള പത്തൊൻപതു ‘മക്കളാ’ണു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു തങ്ങളുടെ ‘പിതാവി’നെ കാണാനെത്തിയത്. കലാകാരനായ റുബിനോ ബീജദാനത്തിനു ശേഷം പേരും വെളിപ്പെടുത്തിയിരുന്നതിനാൽ മക്കളിൽ പലരും അദ്ദേഹത്തെ ബന്ധപ്പെടാൻ തുടങ്ങി. തുടർന്നു സമാഗമത്തിനു വഴിയൊരുങ്ങുകയായിരുന്നു.
57 വയസ്സുള്ള റുബിനോ 1990കളിലാണു ബീജദാനം തുടങ്ങിയത്. റുബിനോ ഗർഭധാരണത്തിനു സഹായിച്ച കാരെൻ എന്ന വനിത, തനിക്കു ജനിച്ച ജെയ്ക് എന്ന മകനുമായി റുബിനോയുടെ കൂടെയാണു താമസം. ജെയ്കിന് ഇപ്പോൾ 19 വയസ്സ്.