ഇന്ത്യക്കാർക്ക് ആധുനിക ക്രിക്കറ്റിലെ കാണപ്പെട്ട ദൈവമായിരിക്കാം സച്ചിൻ. എളുപ്പമൊന്നും ആർക്കും തകർക്കാൻ കഴിയാത്ത റെക്കോർഡുകളുടെ തോഴൻ. കളിക്കളത്തിലും പുറത്തും പെരുമാറ്റത്തിൽ എന്നും അന്തസ്സും അഭിമാനവും കാത്തുസൂക്ഷിച്ച മാന്യൻ. സച്ചിൻ ഒരു മോഡലാണെന്നു സമ്മതിക്കുമ്പോൾത്തന്നെ വളർന്നുവരുന്ന വനിതാ ക്രിക്കറ്റ് താരങ്ങൾ മാതൃകയാക്കേണ്ടതു സച്ചിനെയല്ലെന്നു പറയുന്നു ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഓപ്പണർ സ്മൃതി മന്ഥാന .പ്രചോദനത്തിനായി വനിതകൾ ടീം ക്യാപ്റ്റൻ മിതാലി രാജിനെ മാതൃകയാക്കട്ടെ: സ്മൃതി പറയുന്നു.
ക്രിക്കറ്റ് എന്നു കേൾക്കുമ്പോൾ ഏതൊരു ഇന്ത്യക്കാരന്റെയും മനസ്സിൽ നിറയും സച്ചിന്റെയും സേവാഗിന്റെയും ധോണിയുടെയുമൊക്കെ പേര്. അവരൊക്കെ മികച്ച താരങ്ങളാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. അവരുൾപ്പെട്ട പുരുഷതാരങ്ങളുടെ പ്രതിഭയും ചോദ്യം ചെയ്യുന്നില്ല. പക്ഷേ, വനിതാ ക്രിക്കറ്റിനോടുള്ള സമീപനത്തിലാണു പ്രശ്നം. ഇംഗ്ലണ്ടിൽ അടുത്തിടെ നടന്ന ലോകകപ്പിൽ ഫൈനലിലെത്തി വനിതാ ടീം കഴിവു തെളിയിച്ചു.