ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് ടെക്‌സാസിലെ കടല്‍ത്തീരത്ത് അജ്ഞാത കടല്‍ജീവിയുടെ ജഢം അടിഞ്ഞത്. കണ്ണുകളും മുഖവും ഇല്ലാത്ത കൂർത്ത പല്ലുകളും നീണ്ട വാലുമുള്ള ഈ നിഗൂഢ ജീവിയെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങൾ. ഒടുവില്‍ ഇതിനുള്ള ഉത്തരവും അവര്‍ കണ്ടെത്തി.
നാഷണല്‍ ഓഡോബോൺ സൊസൈറ്റിയിലെ ഗവേഷകയും ഇന്ത്യന്‍ വംശജയുമായ പ്രീതി ദേശായിയാണ് ട്വിറ്ററിലൂടെ ജീവിയുടെ ചിത്രം ആദ്യം പുറത്തു വിട്ടത്. ഈ ജീവിയെന്താണെന്ന് കണ്ടെത്താന്‍ സഹായമഭ്യര്‍ത്ഥിച്ചായിരുന്നു ട്വീറ്റ്. ആദ്യനോട്ടത്തിൽ താടിയെല്ലില്ലാത്ത ഒരുതരം കടൽജീവിയാണെന്നാണ് ഇവർ കരുതിയത്. എന്നാൽ അടുത്തുവന്നു സൂക്ഷ്മനീരീക്ഷണം നടത്തതിയപ്പോള്‍ തന്റെ നിഗമനം തെറ്റിയെന്ന് വ്യക്തമായി. ഏതായാലും ട്വീറ്റ് ചെയ്ത് അധികം വൈകാതെ അജ്ഞാത ജീവിയുടെ ചിത്രം ചർച്ചയായി.