പാലാക്കാരൻ മത്തായിച്ചേട്ടൻ 100 ാം വയസിലേക്ക് കടക്കുകയാണ്. പണ്ടേ കൃഷിപ്പണിക്കാരനായിരുന്ന മത്തായിച്ചേട്ടൻ ഇന്നും ഒരു ദിവസം പോലും പാഴാക്കാതെ കൃഷിപ്പണിക്കിറങ്ങും. ഇത് തന്നെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ രഹസ്യവും. റബ്ബർ , കപ്പ, വാഴ അങ്ങനെ എല്ലാമുണ്ട് കൃഷിയിടത്തിൽ. ഒരു വർഷം മുമ്പു വരെ പുലർച്ചെ എഴുന്നേറ്റ് റബ്ബർ വെട്ടി, മെഷീനിൽ ഷീറ്റ് അടിക്കുമായിരുന്നു. മത്തായച്ചേട്ടന് എല്ലാത്തിനും ഒരു ടൈം ടേബിൾ ഉണ്ട്. കൃത്യ സമയങ്ങളിൽ മാത്രമേ ഭക്ഷണം കഴിക്കൂ. കുളി തണുത്ത വെള്ളത്തിലാണ്. രാവിലെ അഞ്ചിന് എണീറ്റ് ഒരുമണിക്കൂർ പ്രാർഥിക്കും. പിന്നീട് അടുക്കളയിൽ കയറി സ്വയം കട്ടൻ കാപ്പിതിളപ്പിച്ചു കുടിക്കും . പിന്നെ കൃഷിസ്ഥലത്ത് നടക്കും പ്രഭാതഭക്ഷണത്തിന് ശേഷം കൃഷിപ്പണിക്കിറങ്ങും.
ഇതുവരെയുള്ള ജീവിതത്തിൽ ആശുപത്രിയിൽ പോകേണ്ടിവന്നത് ആകെ രണ്ടു തവണമാത്രം. പ്രഷറോ ഷുഗറോ ഒന്നുമില്ല. കൃത്യ നിഷ്ഠയാണ് മത്തായിച്ചേട്ടന്റെ ആരോഗ്യ രഹസ്യം. എടപ്പാടി തുരുത്തിക്കാട്ട് വീട്ടിൽ മാത്യു എന്നു പറഞ്ഞാൽ എല്ലാവർക്കും മനസിലായെന്നു വരില്ല, പകരം മത്തായിച്ചേട്ടനെന്ന് തന്നെ പറയണം.
ഏഴ്മക്കളാണ് മത്തായിച്ചേട്ടന്. അഞ്ച് പെൺമക്കളും രണ്ട് ആണും. അഞ്ചിൽ നാല് പെൺമക്കളും കന്യാസ്ത്രീകളാണ്. ഒരു വർഷം കൂടി കഴിഞ്ഞ് മത്തായിച്ചേട്ടന്റെ സെഞ്ചുറിക്കായി കാത്തിരിക്കുകയാണ് മക്കളും കൊച്ചുമക്കളും.