100 കോടിയും മൂന്നുവയസുകാരി മകളെയും ഉപേക്ഷിച്ച് ജൈനസന്യാസികളായി ദമ്പതികൾ. മധ്യപ്രദേശിലുള്ള ജൈനമതവിശ്വാസികളായ ദമ്പതികളാണ് ത്യാഗോജ്വലമായ പ്രവർത്തനത്തിലൂടെ മാധ്യമശ്രദ്ധനേടിയിരിക്കുന്നത്.
മുപ്പത്തിയഞ്ചുകാരനായ സുമിത് റാത്തോറിന്റെയും മുപ്പത്തിനാലുകാരിയായ അനാമികയും ജൈനമതാചാരപ്രകാരമുള്ള ദീക്ഷ ഈ മാസം 23ന് സൂറത്തിൽവച്ച് സ്വീകരിക്കും.
ഭോപാലിലെ നീമഞ്ജ് എന്ന ചെറുപട്ടണമാണ് ഇരുവരുടെയും സ്വദേശം. ജൈനമതവിശ്വാസികളായ ധനികരായ വ്യവസായികളാണ് സുമിത്തിന്റെയും അനാമികയുടെയും കുടുംബം. ആഗസ്തിൽ സൂറത്തിൽ സംഘടിപ്പിച്ച ജൈനമത സമ്മേളനത്തിൽവച്ചാണ് സുമിത്ത് ദീക്ഷ സ്വീകരിക്കാനുള്ള ആഗ്രഹം ആചാര്യനെ അറിയിക്കുന്നത്. ഭാര്യയുടെ അനുവാദം വാങ്ങിവരാനായിരുന്നു ആചാര്യന്റെ നിർദേശം.
അനാമികയോട് സമ്മതം ചോദിച്ചപ്പോൾ ദീക്ഷ സ്വീകരിക്കാൻ സുമിത്തിന് അനുവാദം കൊടുത്തുവെന്ന് മാത്രമല്ല തനിക്കും ദീക്ഷ സ്വീകരിക്കാൻ താൽപര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ദീക്ഷ സ്വീകരിക്കുന്ന ചടങ്ങോടുകൂടി ലൗകികമായ എല്ലാബന്ധങ്ങളും അവസാനിച്ച് പൂർവാശ്രമത്തിൽ നിന്നും പൂർണ്ണമായും മുക്തി നേടും.
ഇരുവരുടെയും വീട്ടുകാരും ദീക്ഷ സ്വീകരിക്കുന്നതിനെ പൂർണ്ണമായി പിന്തുണയ്ക്കുന്നുണ്ട്. സുമിത്തും അനാമികയും സന്യാസമാർഗം തിരഞ്ഞെടുക്കുന്നതോടെ ഏകമകൾ ഇഭയയെ ഇരുവരുടെയും മാതാപിതാക്കൾ വളർത്തിക്കൊള്ളാമെന്നും സമ്മതിച്ചു. ദീക്ഷ സ്വീകരിക്കാനുള്ള ഉൾപ്രേരണതോന്നിക്കഴിഞ്ഞാൽ പിന്നെ പിൻതിരിപ്പിക്കാനാവില്ല, ഇരുവരുടെയും വിശ്വാസത്തെ മാനിക്കുന്നുവെന്ന് അനാമികയുടെ പിതാവ് അശോക് ചണ്ടില്യ അഭിപ്രായപ്പെട്ടു. മകന് ദീക്ഷ സ്വീകരിക്കുമെന്ന് നേരത്തെ തന്നെ മനസിലാക്കിയിരുന്നു, എങ്കിലും ഇത്രപെട്ടന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സുമിത്തിന്റെ മാതാപിതാക്കൾ അഭിപ്രായപ്പെട്ടു.
എന്നാൽ ഇത്രയധികം സ്വത്തും ഏകമകളെയും സ്നേഹനിധിയായ ഭാര്യയും ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കാനുള്ള തീരുമാനം ഞെട്ടിച്ചുവെന്ന് സുമിത്തിന്റെ സഹോദരൻ പറഞ്ഞു.