മധ്യപ്രദേശിൽനിന്നുള്ള പതിനൊന്നുവയസ്സുകാരി പെൺകുട്ടി ഗ്രാമത്തിന് അത്ഭുതമാണ്; ഒപ്പം അവളുടെ ദുരൂഹ രോഗം ആശങ്കയും ഭീതിയും കൂടി വിതച്ചിരിക്കുന്നു.മാനസി എന്നാണു കുട്ടിയുടെ പേര്. ദുരൂഹ രോഗത്തിന്റെ തുടക്കം രണ്ടാഴ്ച മുമ്പ്. കഴിഞ്ഞ 14 ദിവസങ്ങളായി മാനസിയുടെ കണ്ണിൽനിന്നു വെള്ളാരങ്കല്ലുകളുടെ വലുപ്പത്തിൽ എല്ലാ ദിവസവും കൊച്ചു പഞ്ഞിക്കെട്ടുകൾ പുറത്തേക്കു വരുന്നു. 35 മുതൽ നാൽപതോളം പഞ്ഞിക്കൂട്ടങ്ങൾ.
പഛ്കുര ഗ്രാമവാസിയായ ആറാം ക്ലാസിൽ പഠിക്കുന്ന മാനസിയിൽ വിചിത്രപ്രതിഭാസം ആദ്യം ദൃശ്യമായത് ഓഗസ്റ്റ് 25 ന്. സംഭവം അറിഞ്ഞപ്പോൾ തന്നെ പിതാവും ഗ്രാമവാസികളും ഒരുകാര്യം ഉറപ്പിച്ചു; പെൺകുട്ടിയെ പ്രേതം ആവേശിച്ചിരിക്കുന്നു. അല്ലെങ്കിൽ ദൈവകോപം. ഭീതി കൂടിയപ്പോൾ ഗ്രാമീണർ മാനസിയെ അകറ്റി; അവളുടെ കുടുംബത്തെയും. ദുരൂഹ കോപത്തിനിരയായ മാനസിയുടെ കുടുംബവുമായി ഇടപഴകിയാൽ തങ്ങളും ശാപത്തിനിരയാകുമോ എന്ന പേടി മൂലമാണ് ഗ്രാമീണർ മാനസിയെയും കുടുംബത്തെയും അകറ്റിനിർത്തുന്നത്. മാനസിയെ ഒരു വിദഗ്ധ ഡോക്ടറെ കാണിക്കാനും ഇതുവരെ കുടുംബം തയ്യാറായിട്ടില്ല; പേടി തന്നെ കാരണം.
പെൺകുട്ടിയുടെ പിതാവ് ഗന്ദ്‍ലാൽ കേവത് തന്നെയാണ് തെളിവുസഹിതം രോഗത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്. സംഭവം അറിഞ്ഞ് പ്രദേശത്തുള്ള ഒരു ഡോക്ടർ മാനസിയെ കാണാനെത്തി. പരിശോധിച്ചെങ്കിലും അദ്ദേഹത്തിന് ഒന്നും വ്യക്തമായില്ല. നഗരത്തിലുള്ള വിദഗ്ധ ഡോക്ടറുടെ സേവനം തേടാൻ ഉപദേശിച്ച് അദ്ദേഹം മടങ്ങി. സംഭവത്തെക്കുറിച്ചു കേട്ടറിഞ്ഞ ഡോക്ടർമാരിൽ ചിലർ ഇങ്ങനെയൊരു പ്രതിഭാസം അപൂർവായി കാണപ്പെടാറുണ്ടെന്നു പറയുന്നു.
അലർജി മൂലമാണത്രേ ഇതു സംഭവിക്കുന്നത്. കല്ലുകൾ പോലെ തോന്നിക്കുന്ന വസ്തുക്കൾ കണ്ണിൽനിന്നു പുറത്തുവരുക. പഞ്ഞി പോലെ തോന്നിക്കാറുണ്ട്. വൈറ്റമിൻ ഡി യുടെ അഭാവം മൂലവും ഇങ്ങനെ സംഭവിക്കാമെന്നു പറയുന്നു മറ്റു ചില ഡോക്ടർമാർ. പോഷകാഹാര കുറവുള്ള കുട്ടികളുടെ കണ്ണിൽനിന്നു ഇങ്ങനെ ചില വസ്തുക്കൾ പുറത്തുവരാറുണ്ടത്രേ. യെമനിലുള്ള ഒരു പെൺകുട്ടിയിൽ സമാന സ്വഭാവത്തിലുള്ള പ്രതിഭാസം വർഷങ്ങൾക്കുമുമ്പു ദൃശ്യമായിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.ഏതാണ്ട് 20 വർഷത്തോളം ആ കുട്ടിയുടെ കണ്ണിൽനിന്നു വെള്ളാരങ്കല്ലുകൾ പുറത്തുവന്നത്രേ.
എന്തായാലും സത്യം പുറത്തുവരുന്നതുവരെ മാനസിയുടെ കാര്യം കഷ്ടമാണ്; കുടുംബത്തിന്റെയും. ഗ്രാമീണർ ഒറ്റപ്പെടുത്തിയ ആ കുടുംബം പേടി കൊണ്ട് ആരെയും സമീപിക്കാതെയും വിചിത്രകാരണങ്ങൾ കണ്ടെത്തിയും ഓരോ ദിവസവും തള്ളിനീക്കുന്നു.