റഷ്യയിൽനിന്ന് ഇവിടെ എത്താനുള്ള ബുദ്ധിമുട്ടിനേക്കാളേറെയാണു ഇന്റർനെറ്റ് കണക്‌ഷൻ കിട്ടാനെന്ന തിരിച്ചറിവിലായിരുന്നു നതാലിയ. ഇഷ്ട പുരുഷനുമായുള്ള വിവാഹം റജിസ്റ്റർ ചെയ്യാൻ മട്ടാഞ്ചേരി സബ് റജിസ്ട്രാർ ഓഫിസിലെത്തിയ നതാലിയ മറ്റുള്ളവർക്കൊപ്പം വരാന്തയിലെ ബെഞ്ചിൽ കാത്തിരുന്നതു രണ്ടര മണിക്കൂർ. ഇന്റർനെറ്റ് കണക്‌ഷൻ ലഭ്യമല്ലെന്ന കാരണത്താലാണു റജിസ്ട്രേഷൻ നടപടി വൈകിയത്.
ഫോർട്ട്കൊച്ചി രാമേശ്വരം ഫിഷർമെൻ കോളനിയിലെ പി. വിജയകുമാറാണു വരൻ. റഷ്യൻ ഫെഡറേഷൻ കിറോവ് പ്രവിശ്യയിൽ നിന്നുള്ള യുവതിയാണു നതാലിയ. വധുവിന്റെ നാട്ടിൽനിന്ന് വിവാഹച്ചടങ്ങിന് ആരും എത്തിയില്ലെങ്കിലും വരന്റെ വീട്ടുകാരും സുഹൃത്തുക്കളും ഒപ്പമുണ്ടായി. വിദേശ വനിതയായതിനാൽ വിവാഹത്തിനു ഹൈക്കോടതിയുടെ ഉത്തരവ് ആവശ്യമുള്ളതിനാൽ അതു ഹാജരാക്കി ജൂലൈ 24നാണ് അപേക്ഷ നൽകിയത്. ടാറ്റൂ കലാകാരനായ വിജയകുമാറിന്റെ അടുത്തു ടാറ്റൂ വരയ്ക്കാൻ എത്തിയ പരിചയമാണു വിവാഹത്തിൽ കലാശിച്ചത്.
രാവിലെ പത്തിനു റജിസ്ട്രേഷന് എത്താൻ തലേദിവസം ഓഫിസിലെത്തിയ ഇവരോടു നിർദേശിച്ചിരുന്നു. രാവിലെ പത്തിന് എത്തിയെങ്കിലും 12.30–നാണ് വിവാഹം റജിസ്റ്റർ ചെയ്യാനായത്. നടപടി വേഗത്തിലാക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ ഓൺലൈൻ റജിസ്ട്രേഷൻ നടപടികൾ ഇന്റർനെറ്റ് തകരാറുമൂലം ആളുകളെ വലയ്ക്കുകയാണ്. പല ദിവസങ്ങളിലും ഇതാണു സ്ഥിതിയെന്നു റജിസ്ട്രേഷൻ ആവശ്യങ്ങൾക്ക് ഓഫിസിലെത്തിയ സ്ത്രീകൾ അടക്കമുള്ളവർ പരാതി പറഞ്ഞു.