ആക്രമിക്കുന്നതിലും കൊള്ളയടിക്കുന്നതിലും അതീവപ്രാഗത്ഭ്യം നേടിയ പോരാളികള്‍. അവരാണ് നോര്‍സ് (സ്‌കാന്‍ഡിനേവിയന്‍) ജനതയിലെ ഒരു വിഭാഗമായ വൈക്കിങ്ങുകള്‍. പോരാളികള്‍ മാത്രമല്ല അവരില്‍ പര്യവേഷകരും വ്യാപാരികളും കടല്‍ക്കൊള്ളക്കാരും എല്ലാം ഉണ്ടായിരുന്നു. എട്ടാം നൂറ്റാണ്ടിന്റെ അവസാന കാലം മുതല്‍ പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യ കാലഘട്ടം വരെ ഇവര്‍ യൂറോപ്പിലെ പലഭാഗങ്ങളിലും കൊള്ള നടത്തുകയും വിസ്തൃത പ്രദേശങ്ങള്‍ കോളനികളാക്കുകയും ചെയ്തിരുന്നു. ഇവരില്‍ ശക്തരായ സ്ത്രീകളുമുണ്ടായിരുന്നതായും കഥകളുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം ഇവരുടെ കഥകള്‍ പഴങ്കഥകളായി. അതില്‍ സ്ത്രീ പോരാളികളുണ്ടെന്നുളളത് സാങ്കല്‍പികമായി. എന്നാൽ അത് മിത്തല്ല യഥാര്‍ഥമാണെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
പത്താം നൂറ്റാണ്ടിലുളള ഒരു അസ്ഥികൂടത്തിന്റെ ഡിഎന്‍എ പഠനത്തിലാണ് അതൊരു സ്ത്രീ വൈക്കിങ്ങിന്റേതാണെന്ന് കണ്ടെത്തിയിരിക്കുന്നത്. സ്വീഡനിലെ അപ്‌സല യൂനിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്. അസ്ഥികൂടം സ്ത്രീയുടേതാണെന്ന് സ്ഥിരീകരിച്ചുകൊണ്ടുളള പഠന റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടുണ്ട്. അമേരിക്കന്‍ ജേണൽ ഓഫ് ഫിസിക്കല്‍ ആന്ത്രോപോളജിയിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരക്കുന്നത്. വൈക്കിങ് കാലഘട്ടത്തിലെ അറിയപ്പെടുന്ന ഒരു വൈക്കിങ് പോരാളിയുടെ കല്ലറയില്‍ നിന്നാണ് അസ്ഥികൂടം ലഭിച്ചിരിക്കുന്നത്. ഇതുവരെ സ്ത്രീപോരാളികളെ കുറിച്ചുളള കഥകള്‍ കേട്ടിട്ടേ ഉളളു, ഇപ്പോഴാണ് തെളിവ് ലഭിക്കുന്നതെന്ന് നീല്‍ പ്രൈസ് എന്ന ഗവേഷകന്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
1880ലാണ് ബിജെ 581 എന്നറിയപ്പെടുന്ന കല്ലറ പുരാവസ്തു ഗവേഷകര്‍ കുഴിച്ചെടുത്തത്. സ്വീഡനിലെ ബിര്‍ഖ എന്ന നഗരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. എട്ടു മുതല്‍ പത്ത് വരെയുളള നൂറ്റാണ്ടുകളിലെ പ്രധാനപ്പെട്ട വ്യാപാര നഗരമാണ് ബിര്‍ഖ. അസ്ഥികൂടങ്ങള്‍ക്ക് പുറമെ വാൾ, കോടാലി, കുന്തം, അമ്പ്, രണ്ട് കുതിരകളുടെ അവശിഷ്ടങ്ങളെല്ലാം കല്ലറയില്‍ നിന്ന് കണ്ടെത്തിയിരുന്നു. അക്കാലത്തെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെയാണ് കല്ലറയില്‍ അടക്കം ചെയ്തിരിക്കുന്നത് എന്നതിന്റെ തെളിവുകളും ലഭിച്ചിരുന്നു.
കല്ലറയെയും അവിടെനിന്ന് ലഭിച്ച തെളിവുകളെയും സംബന്ധിച്ച് ഒരുപാട് പഠനങ്ങള്‍ നടന്നു. പുരാവസ്തു ഗവേഷകര്‍ അസ്ഥികൂടം ഒരു പുരുഷന്റേതാണെന്നു കരുതിയാണ് പഠനം നടത്തിയത്. കാരണം അതുവരെ സ്ത്രീ പോരാളികളെ കുറിച്ചുളള സാങ്കല്‍പ്പിക കഥകളല്ലാതെ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് നടത്തിയ രൂപശാസ്ത്രപരമായ പഠനത്തിലാണ് അസ്ഥികൂടം സ്ത്രീയുടേതാണെന്ന് കണ്ടെത്തുന്നത്. അസ്ഥികൂടത്തിന്റെ ഡിഎന്‍എയില്‍ എക്‌സ്‌ക്രോമസോം മാത്രമേ ഉണ്ടായിരുന്നുളളു, വൈക്രോമസോം കാണാനായില്ല. അങ്ങനെയാണ് അത് സ്ത്രീയാണെന്ന് ഉറപ്പിച്ചത്. ഏതായാലും വൈക്കിങ് യുഗത്തില്‍ പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകളും ഉയര്‍ന്ന പദവികള്‍ വഹിച്ചിരുന്നതായുളള സൂചനകളാണ് ലഭ്യമായിരിക്കുന്നത്. ഇതോടെ സ്ത്രീപോരാളെ സംബന്ധിച്ചുളള കഥകള്‍ യാഥാര്‍ഥ്യമായിരിക്കുകയാണ്.