ലോകത്തെ ഏറ്റവും മികച്ച ഇലക്ട്രിക് കാറായ ടെസ്‍ലയുടെയും സ്പേസ് എക്സ് റോക്കറ്റുകളുടെയും സ്രഷ്ടാവായ അദ്ഭുതപ്രവർത്തകനായ യുഎസ് സംരംഭകൻ ഇലൻ മസ്കിന്റെ ഭ്രാന്തൻ സ്വപ്നം ഇന്ത്യയിലേക്കും. ഒരു വാക്വം ടണലിനുള്ളിലൂടെ അതിവേഗം സഞ്ചരിക്കുന്ന വാഹനമാണ് ഹൈപർലൂപ് എന്ന ആശയത്തിനു പിന്നിൽ. സാൻഫ്രാൻസിസ്കോയിൽ പരീക്ഷണ ഓട്ടം നടക്കുന്ന ഹൈപർലൂപ് മണിക്കൂറിൽ പരമാവധി 1200 കിലോമീറ്റർ വേഗത്തിൽ വരെയാണ് സഞ്ചരിക്കുക. ഇതുവരെ നടന്ന പരീക്ഷണങ്ങളിൽ ഇത്ര വേഗം കൈവരിക്കാനായില്ലെങ്കിലും ഹൈപർലൂപ് എന്ന ആശയം പൂർണവിജയമാണെന്ന് സ്പേസ് എക്സ് - ടെസ്ല ടീം തെളിയിച്ചു.
റോഡ്, റെയിൽ, ആകാശ, കടൽ മാർഗങ്ങൾക്കു പുറമേ ഇലൻ മസ്ക് അവതരിപ്പിച്ചതാണ് ഹൈപർലൂപിലെ വാക്വം സഞ്ചാരമാർഗം. ഇപ്പോഴും ഇതിന്റെ വിജയസാധ്യതകളെപ്പറ്റി ആശങ്കകൾ നിലനിൽക്കുമ്പോഴാണ് ഇന്ത്യ ആദ്യഘട്ട പരീക്ഷണങ്ങൾക്കൊരുങ്ങുന്നത്. വിജയവാഡയിൽ നിന്ന് അമരാവതിയിലേക്ക് ആദ്യ ഹൈപർലൂപ് ടണൽ നിർമിക്കാൻ ഹൈപർലൂപ് ട്രാൻസ്പോർട്ടേഷൻ ടെക്നോളജീസ് ആന്ധ്ര പ്രദേശ് സർക്കാരുമായി കരാർ ഒപ്പുവച്ചു. പദ്ധതിയുടെ സാധ്യതകൾ പഠിക്കുന്ന സംഘം വൈകാതെ ടണൽ നിർമാണവും ആരംഭിക്കും.
ഹൈപർലൂപ് വന്നാൽ വിജയവാഡയിൽ നിന്ന് അമരാവതിയിലേക്കുള്ള 44 കിലോമീറ്റർ ദൂരം ആറു മിനിറ്റുകൊണ്ടെത്താനാവും. ഇന്ത്യയ്ക്കു പുറമേ ദക്ഷിണ കൊറിയയിലും സ്ലോവാക്യയിലും അബുദാബിയിലും ഹൈപർലൂപ് ട്രാൻസ്പോർട്ടേഷൻ ടെക്നോളജീസ് നിർമാണ ജോലികൾ ഏറ്റെടുത്തിട്ടുണ്ട്.
ഡൽഹി - കൊച്ചി രണ്ടേകാൽ മണിക്കൂർ
ഹൈപർലൂപിന്റെ വേഗം അനുസരിച്ച് ഡൽഹിയിൽ നിന്നു കൊച്ചിയിലേക്കു സഞ്ചരിക്കാൻ വെറും രണ്ടേകാൽ മണിക്കൂർ മതി. വിമാനത്തിന് അഞ്ചര മണിക്കൂറും എടുക്കുന്ന ദൂരമാണ് ഹൈപർലൂപ് ടണൽ വഴി ഇത്ര കുറഞ്ഞ സമയം കൊണ്ടെത്തിക്കുന്നത്. വായു കടക്കാത്ത ഒരു ടണലാണ് ഹൈപർലൂപിന്റെ പ്രധാനഘടകം.
ഇതിനുള്ളിൽ ക്യാപ്സ്യൂൾ രൂപത്തിൽ സ്ഥാപിക്കുന്ന പോഡുകൾക്കുള്ളിലാണ് യാത്രികരുണ്ടാവുക. ഈ പോഡ് വാക്വത്തിനുള്ളിലൂടെ മിന്നൽവേഗത്തിൽ പായുന്നത് അതിനുള്ളിലിരിക്കുന്ന യാത്രക്കാർ അറിയുക പോലുമില്ല. ടൈം മെഷീനിൽ സഞ്ചരിക്കുന്നതുപോലെ ഒരനുഭവം.
ഫിസിക്സ് അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യ സാധ്യമാക്കാൻ പ്രസായമില്ലെങ്കിലും യാത്രാച്ചെലവ് ആകാശം മുട്ടുമെന്നാണ് നിലവിലെ കണക്കൂകൂട്ടൽ. കൂടുതൽ വിവരങ്ങൾക്ക്: hyperloop-one.com